ആഭ്യന്തരമന്ത്രിയേയും പൊലീസിനെയും സമൂഹമാധ്യമത്തിൽ വെല്ലുവിളിച്ചെന്ന കേസിൽ റിമാൻഡിലുള്ള അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരിയില്‍ നിന്ന് പ്രതിയെ എറണാകുളത്തേക്ക് കൊണ്ടുപോയി. അതിനിടെ ഇയാള്‍ പൊലീസിനെ വെട്ടിച്ച് കണ്ണൂരില്‍ കറങ്ങിയ കാറും കണ്ടെത്തി. ബന്ധുവായ കുട്ടന്റേതാണ് കാര്‍. തളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. 

 

കേസില്‍ റിമാന്‍ഡിലാണ് അര്‍ജുന്‍ ആയങ്കി. 9ന് പുലർച്ചെ 2.15ന് ആണ് അർജുൻ ആയങ്കിയെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വധശ്രമക്കേസടക്കം 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പിടികൂടാൻ സംസ്ഥാന പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇൻസ്പെക്ടറെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കോതമംഗലം പൊലീസ് തലശ്ശേരിയിലെത്തി അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടെ കോതമംഗലം പുന്നേക്കാട്ടെ റിസോർട്ടിൽനിന്നു ക്രിമിനൽ ഗൂഢാലോചന കേസിൽ പിടിയിലായ അർജുന് കോതമംഗലം മജിസ്ട്രേട്ട് കോടതി നേരത്തേ നൽകിയ ജാമ്യം റദ്ദാക്കി. 

 

Also read: ക്രിമിനലുകൾ സൂപ്പര്‍ സ്റ്റാറുകളല്ല’; ആയങ്കിയെ പിന്തുണച്ചവര്‍ക്ക് പണിവരുന്നു


ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനാലാണു നടപടി. മേയ് 3നു ആണ് റിസോർട്ടിൽ നിന്ന് അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

Arjun Ayanki has been taken into custody by Kuttampuzha Police and is being transported to Ernakulam. This follows his arrest in connection with a case of threatening the Home Minister and police on social media, for which he was previously remanded.