പത്തനംതിട്ടയിൽ 13 വയസ്സുകാരിയായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് വിട്ടയച്ചു. മൊഴികളിലെ വൈരുധ്യം കാരണമാണ് താല്‍ക്കാലികമായി വിട്ടയച്ചത്. കസ്റ്റഡിയില്‍ എടുത്തവരില്‍ നാലുപേര്‍ സഹപാഠികള്‍ ആയിരുന്നു.
കഴിഞ്ഞ മേയ് മാസം സഹപാഠികള്‍ അടക്കം തന്നെ പലവട്ടം പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. സ്കൂളിലെ കൗൺസിലിങ്ങിൽ ചൈൽഡ് ലൈൻ അധികൃതരോടായിരുന്നു പീഡന വിവരം പെൺകുട്ടി പറഞ്ഞത്. സഹപാഠിയായ പെണ്‍കുട്ടി ഒത്താശ ചെയ്തു. സ്കൂളിലെ ശുചിമുറിയിലും പ്രതിയാക്കപ്പെട്ട സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വീട്ടുകാർ ഇല്ലാത്ത സമയം എത്തിച്ചായിരുന്നു പീഡനം. ആകെ പത്ത് പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍കൂടി പ്രതിയാകും എന്ന സ്ഥിതി വന്നു. അങ്ങനെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയായവര്‍. നാലുപേര്‍ ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും അടക്കം സഹപാഠികള്‍. പെണ്‍കുട്ടിയുടെ മൊഴിക്കൊപ്പം കസ്റ്റഡിയില്‍ ഉള്ളവരുടെ മൊഴിയെടുത്തു. ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പറഞ്ഞ ഒരു പീഡന ദിവസവും ഇവര്‍ ഒരേ സ്ഥലത്ത് ഇല്ലായിരുന്നു എന്ന് വ്യക്തമായി. ഇതോടെയാണ് ആറുപേരേയും താല്‍ക്കാലികമായി വിട്ടയച്ചത്. വീണ്ടും സമഗ്രമായി പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. അതേസമയം ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വിഷയം പരിശോധിക്കുന്നുണ്ട്.