കുന്നംകുളം അടുപ്പൂട്ടിയില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ പരിശോധനയ്ക്കു വന്നതായിരുന്നു പൊലീസ്. തൃശൂര്‍ സിറ്റി പൊലീസിന്‍റെ ലഹരിവിരുദ്ധ സേനയും കുന്നംകുളം, ഗുരുവായൂര്‍ പൊലീസും സംയുക്തമായി പരിശോധന നടത്തി. അടുപ്പൂട്ടി സ്വദേശിയായ ബിനീഷിന്‍റേതായിരുന്നു വീട്. വീടിനകത്തും പുറത്തും കഞ്ചാവ് കണ്ടെത്താനായില്ല.
പ്രതിയെ ചോദ്യംചെയ്യുന്നതിനിടെ വീടിനകത്തു നിന്ന് കഞ്ചാവിന്‍റെ രൂക്ഷമായ ഗന്ധം. അടുക്കളയില്‍ നിന്ന് കുക്കറിന്‍റെ വിസിലും ഉയരുന്നുണ്ട്. മണം രൂക്ഷമായത് അടുക്കളയിലായിരുന്നു. കുക്കറില്‍ ചോറ് തിളപ്പിക്കുകയാണെന്ന് ബിനീഷ് പറഞ്ഞു. പൊലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കുക്കറിനകത്ത് നാനൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ അറസ്റ്റു ചെയ്തു. ബിനീഷ് നേരത്തെയും രണ്ട് കേസുകളിലെ പ്രതിയാണ്. എക്സൈസ് ഇൻസ്പെക്ടറേയും സംഘത്തേയും കത്തിവീശിയ സംഭവത്തിലും പ്രതിയാണ് ബിനീഷ്. മോഹിനിയാട്ടം സിനിമയില്‍ ആളെ കൊന്നതിന്‍റെ ശരീരഭാഗങ്ങള്‍ കുക്കറില്‍ ഒളിപ്പിച്ച സീനുണ്ട്. അതിനു സമാനമായ രംഗത്തിനാണ് പൊലീസ് സാക്ഷ്യംവഹിച്ചത്.