തമിഴ് നാട്ടിലെ കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് സൈക്കോ സീരിയല്‍ കില്ലറെന്ന് പൊലീസ്. അലഞ്ഞു തിരിഞ്ഞു നടക്കും. കാണുന്ന ആളുകളോടൊക്കെ പണം ചോദിക്കും. നല്‍കാത്തവരെ ക്രൂരമായി ആക്രമിക്കും. മുഖം നോക്കിയിടിച്ച് നിലത്തു വീഴ്ത്തി വലിച്ചിഴക്കും. കയ്യിലിരിക്കുന്ന തുണി കഴുത്തില്‍ കുരുക്കി വലിച്ചിഴച്ച് സമീപത്തുള്ള കുറ്റിയില്‍ കെട്ടിയിടും.
അതിനുശേഷം മരിച്ചുവെന്നു ഉറപ്പുവരുത്താന്‍ മുഖം നോക്കി ആഞ്ഞിടിക്കും. രക്തം വാര്‍ന്നതു കണ്ട് സന്തോഷിക്കും. ഇന്നു കൊല്ലത്തെങ്കില്‍ നാളെ തക്കല, പിന്നീട് മറ്റൊരു സ്ഥലത്ത്. മോഷ്ടിച്ചെടുക്കുന്ന പണം കൊണ്ട് നന്നായി ആഹാരം കഴിക്കുന്ന വിജു സുരേഷിനു അപാരമായ ആരോഗ്യമാണ്. ലഹരിക്ക് അടിമയായ വിജു തക്കലയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ അടുത്തിരുന്ന പുക ശ്വസിച്ചപ്പോള്‍ ചോദ്യം ചെയ്ത വയോധികനെ മുഖത്തിടിച്ച് വയറ്റില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. തക്കലയിലടക്കം നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണ് വിജു.
പരോളിലിറങ്ങിയാലും വീണ്ടും കൊല നടത്തുന്നതാണ് രീതി. 23 കാരനെങ്കിലും മൊബൈല്‍ ഉപയോഗിക്കുന്നത് അപൂര്‍വ്വം സമയങ്ങളില്‍ മാത്രം . പൊലീസിനു പലപ്പോഴും പ്രതിയെ പിടികൂടുന്നതിനു വെല്ലുവിളിയാകുന്നതും ഇതാണ്. എവിയെങ്കിലും എത്തി ഫോണ്‍ ഓണാക്കിയാലും ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ ഓഫാക്കും. പിന്നീട് അവിടെ കുറ്റകൃത്യം നടത്തി കിട്ടുന്ന പണം കൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകും. ഏറെ സമയവും യാത്രയാണ്. ആരോഗ്യ ദൃഢഗാത്രനാണെങ്കിലും വിദഗ്ദ മോഷ്ടാവല്ല. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് വേഗത്തിലെത്താന്‍ പൊലീസിനെ സഹായിച്ചത്.
കൊല്ലത്തെ നഗര മധ്യത്തിലെ വയോധികന്‍റെ മൃതദേഹം കണ്ടപ്പോള്‍തന്നെ കൊലപാതകം നടത്തിയത് മികച്ച ആരോഗ്യമുള്ളയാളെന്നു പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു. മാത്രമല്ല വിജുവിന്‍റെ കൊലപാതക രീതികളോട് സാമ്യമുള്ളതായിരുന്നു കൊലപാതകം. മുഖത്ത് ക്രൂരമായ മുറിവുണ്ട്. മാത്രമല്ല തോര്‍ത്തുകൊണ്ട് കഴുത്തില്‍ ചുറ്റി മൃതദേഹം സമീപത്തെ ഷട്ടറിന്‍റെ കൊളുത്തില്‍ കെട്ടിയിരുന്നു. പിന്നാലെ പൊലീസ് സൈറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ വിജുവാണെന്നു ഉറപ്പുവരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ജോസ് ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.