1. പ്രതി, 2. എഐ ചിത്രം
മാട്രിമോണിയല്‍ സൈറ്റ് മുഖേനെ സ്‌ത്രീകളുമായി അടുപ്പത്തിലായ ശേഷം, വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുന്ന 58കാരന്‍ പിടിയിലായി. കല്യാണം കഴിക്കാമെന്ന് പറഞ്ഞ് 59കാരിയെ പീഡിപ്പിച്ച കേസിലാണ് കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസിനെ (58) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് സന്തോഷ് സ്‌ത്രീകളെ കുടുക്കുന്നത്. ആദ്യം പരിചയപ്പെടും, പിന്നാലെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കും. ഇയാളുടെ രീതി ഇതാണെന്ന് പൊലീസ് പറയുന്നു. മാട്രിമോണി വഴിയാണ് ആലപ്പുഴക്കാരിയായ 59കാരിയുമായും സന്തോഷ് അടുപ്പത്തിലായത്.
കൊച്ചിയിലെ പല ലോഡ്‌ജിലേക്ക് സ്‌ത്രീകളെ വിളിച്ചുവരുത്തി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നോർത്ത് ഇൻസ്‌പെക്‌ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സന്തോഷ് ജോർജ്, പ്രമോദ്, എഎസ്‌ഐമാരായ സജിത, ജയ, സിപിഒമാരായ റിനു, അജിലേഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.