പീഡനക്കേസിലെ അതിജീവിതയെ പ്രതി ജീവനൊടുക്കാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം. പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ മുൻ നേതാവിനെതിരെയാണ് പരാതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ അതിജീവിതയെ ജീവനൊടുക്കാൻ പ്രതി നിർബന്ധിച്ചെന്നാണ് ഉയരുന്ന ആരോപണം. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ് തയാറായില്ലെന്നും അതിജീവിത പരാതിപ്പെടുന്നു.
സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗമായ ചേത്തയ്ക്കൽ ചേകോട്ട് അലൻ മാത്യുവിനെതിരെ (27) അതിജീവിത നൽകിയ പരാതിയിൽ മൊബൈലിലെ സന്ദേശങ്ങളോ കോൾ വിവരങ്ങളോ ഉൾപ്പെടെ പൊലീസ് പരിശോധിച്ചില്ലെന്നാണ് ആരോപണം. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ടെന്നും ഇപ്പോഴും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.
വിവാഹം കഴിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്നു പ്രതി അതിജീവിതയോട് ചോദിച്ചതായും പെണ്‍കുട്ടി പറയുന്നു. ആത്മഹത്യ മാത്രമേ വഴിയുള്ളു എന്ന് അതിജീവിത അറിയിച്ചു. നിനക്ക് പേടിയാണെങ്കിൽ ഫോൺകോളിൽ കാത്തിരിക്കാമെന്നും നിന്റെ അവസാന ശ്വാസം പോകും വരെ കാത്തിരിക്കാമെന്നും അലൻ പറഞ്ഞതായി പരാതിക്കാരി ആരോപിക്കുന്നു.
പിന്നീട് അതിജീവിത ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രതി ഫോൺ ഓഫാക്കി കടന്നു കളഞ്ഞെന്നുമാണ് ആരോപണം. ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ദൃശ്യങ്ങൾ കയ്യിലുണ്ടെന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.