1. പ്രതി 2. എഐ ചിത്രം
ശിവന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് 35 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച മഹാരാഷ്ട്രയിലെ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ പാൽഘർ സ്വദേശിയായ ഋഷികേശ് വൈദ്യയാണ് പീഡനക്കേസില്‍ പിടിയിലായത്.
പൂനെ നിവാസിയായ സ്ത്രീ 2023ൽ ഫെയ്സ്ബുക്ക് വഴിയാണ് ഋഷികേശിനെ പരിചയപ്പെട്ടത്. 2003 ഡിസംബറിൽ പ്രതി പൂനെയില്‍ വെച്ചാണ് സ്ത്രീയെ ആദ്യമായി കണ്ടത്. താൻ ശിവന്റെ അവതാരമാണെന്നും ആ സ്ത്രീ അദ്ദേഹത്തിന്റെ 'പാർവതി'യാണെന്നും അവകാശപ്പെട്ടാണ് ലൈഗികമായി പീഡിപ്പിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.
പീഡനദൃശ്യങ്ങൾ യുവതി അറിയാതെ പ്രതി ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. ഇവ കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും ലൈംഗികമായി പീഡിപ്പിച്ചതായും യുവതി പറയുന്നു.
മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ അശോക് ഖരത്തിനെ നാസിക്കിൽ അടുത്തിടെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഋഷികേശ് വൈദ്യയ്‌ക്കെതിരെ പരാതി നൽകാൻ തനിക്ക് ധൈര്യം ലഭിച്ചതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. പാൽഘർ ജില്ലയിൽ ഒരു സാമൂഹിക സംഘടന നടത്തുന്നയാളാണ് ഋഷികേശ്. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിച്ച നഗ്ന ഫോട്ടോകൾ കണ്ടെത്തി നശിപ്പിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.