തളിപ്പറമ്പിലുണ്ടായ വന്‍ തീപിടുത്തതിനിടെ ഒരു സ്ത്രീ പർദ്ദയിട്ട് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തീപിപിടത്തമുണ്ടായ ഭാഗത്തെ എതിര്‍വശത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലാണ് മോഷണം നടന്നത്. നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ പർദ്ദ ധരിച്ചെത്തിയ സ്ത്രീ പതിനായിരം രൂപയുടെ സാധനങ്ങള്‍ കടത്തിയെന്നാണ് ഉടമകളുടെ പരാതി.
ആളുകളുടെ ശ്രദ്ധ പുറത്തെ തീപിടുത്തത്തിലായിരിക്കുമ്പോഴാണ് സ്ത്രീ മോഷണം നടത്തി മുങ്ങിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് 10000 രൂപയുടെ സാധനങ്ങള്‍ കൊണ്ടുപോയെന്ന് വ്യക്തമായത്. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണത്തിന് ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്ന് മുങ്ങുകയായിരുന്നുവെന്ന് ഉടമ നിസാര്‍ പറയുന്നു.
അതേസമയം, കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തിയെന്നും ഇവരെ കൈയ്യോടെ പിടിച്ചെന്നും ഉടമ പറയുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. ഒക്ടോബര്‍ ഒന്‍പതിനാണ് തളിപ്പറമ്പിൽ ബസ് സ്റ്റാൻഡിന് പരിസരത്തെ കെ.വി കോംപ്ലക്സില്‍ വൻ തീപിടുത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്. 50 ലേറെ കടകളാണ് കത്തിച്ചാമ്പലായത്. അതിനിടെയായിരുന്നു പർദ്ദ ധരിച്ചെത്തിയ സ്ത്രീയുടെ മോഷണം.