ലഹരി സാധനങ്ങൾ കടത്തുന്നവർ അതിനായി വ്യത്യസ്തമായ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ ഇത്തരമൊരു പരീക്ഷണം ഇതാദ്യമായിട്ടാവും പലരും കാണുന്നത്.ഡല്‍ഹി തിമാര്‍പുരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററിലാണ് ലഹരിക്കടത്ത് നടത്തിയത്. 23 അഡാപ്റ്ററുകളില്‍ നിന്നായി ഒരു കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. സംഭവത്തിൽ സൂരജ്, ദീപക് എന്നീ യുവാക്കൾ അറസ്റ്റിലായി.
അഡാപ്റ്ററില്‍ പ്രത്യേക പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
തുടക്കത്തിൽ ബാഗ് നിറയെ 45 വാട്ട്സിന്റെ അഡാപ്റ്ററുകൾ കണ്ടെത്തുകയായിരുന്നു. അഡാപ്റ്ററിന് സാധാരണയിലും കൂടുതൽ ഭാരം അനുഭവപ്പെട്ടതോടെയാണ് പൊലീസിന് സംശയമായത്. അങ്ങനെ അഡാപ്റ്ററുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് പ്രത്യേക പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഹാഷിഷ് ഓയില്‍ കണ്ടത്.