തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം. ജീവിതത്തില്‍ നിന്ന് കുഞ്ഞിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ആറ് മാസത്തോളം ഉപദ്രവിച്ചെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തില്‍ 96 പരുക്കുകള്‍ ഉണ്ടായിരുന്നൂവെന്നും പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. അരുംകൊല നടന്ന് 83 ദിവസം തികയുമ്പോള്‍ തന്നെ കുറ്റപത്രം നല്‍കാന്‍ നെടുമങ്ങാട് ഡിവൈ.എസ്.പി ബിനുകുമാറിന്‍റെ നേതൃത്വത്തിലെ സംഘത്തിനായി.
Also Read: ഹോം വര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; യുകെജി വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
കുട്ടിയുടെ രണ്ടാനച്ഛന്‍ അഷ്കറാണ് ഒന്നാം പ്രതി. അമ്മ അഖില രണ്ടാം പ്രതി. ഇവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയ ആദ്യകാലത്ത് കുഞ്ഞ് അഖിലയുടെ അമ്മയുടെ കൂടെയായിരുന്നു. അവിടെ നിന്ന് അഖിലയ്ക്കും അഷ്കറിനുമൊപ്പം കുഞ്ഞ് വന്നത് മുതല്‍ കുഞ്ഞിനെ ശല്യവും തടസവുമായാണ് ഇവര്‍ കണ്ടത്.
Also Read: ക്ഷേത്ര നഗരിയില്‍ സുഹൃത്തിനെ ഭിക്ഷക്കാരനാക്കി യൂട്യൂബര്‍; പ്രതീക്ഷിച്ചത് 2000 രൂപ; ഞെട്ടിച്ച് വരുമാനം
കുഞ്ഞിനെ ഒഴിവാക്കാനുള്ള വഴികള്‍ അഷ്കര്‍ ആലോചിച്ചു. അതിന് വേണ്ടി നിരന്തരമായി ഉപദ്രവിച്ചു. മെഴുകുതിരി കൊണ്ട് കാലുകളില്‍ നിരന്തരമായി പൊള്ളിച്ചു. വടിയും കയ്യും ഉപയോഗിച്ച് ശരീരമാസകലം അടിച്ച് മുറിച്ചു. കട്ടിലില്‍ നിന്ന് എടുത്ത് എറിഞ്ഞ് രണ്ടും കയ്യും ഒടിച്ചു. കയ്യൊടിഞ്ഞ് വേദനകൊണ്ട് കരഞ്ഞ കുഞ്ഞിനെ 12 ദിവസം ആശുപത്രിയില്‍ കൊണ്ടുപോകാതെ വിട്ടിലിരുത്തി. ഇങ്ങിനെ കേട്ടാല്‍ തന്നെ പേടിയാകുന്ന ഉപദ്രവങ്ങളുടെ നീണ്ട നിരയാണ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്.
ഉപദ്രവത്തിനെല്ലാം അമ്മ അഖില സാക്ഷിയും സഹായിയുമായി. കുഞ്ഞിനെ രക്ഷിക്കാനോ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാനോ ശ്രമിച്ചില്ല. മര്‍ദനമേറ്റും രോഗം കൊണ്ടും തളര്‍ന്ന കുഞ്ഞുമായി അഷ്കര്‍ മധുരയിലേക്ക് ബൈക്കില്‍ പോയി. തിരികെ വന്നതോടെ അണുബാധ കൂടിയാണ് കുഞ്ഞിന്‍റെ ജീവന്‍ നഷ്ടമാകുന്നതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. കൊലക്കുറ്റത്തിന് പുറമെ പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.