കൊല്ലത്ത് യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
2022 മുതലുള്ള കാലയളവിലാണ് പ്രതി ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ നഗ്നചിത്രങ്ങൾ പകർത്തിയത്. തുടർന്ന് ഈ വർഷമാണ് ഈ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തു വിറ്റത്. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയ ശേഷം, കുട്ടിയുടെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതം കാട്ടിയത് ചോദ്യം ചെയ്ത പരാതിക്കാരിയെ ക്രൂരമായി മർദ്ദിക്കുകയുമുണ്ടായി. ഇന്നലെ തന്നെ യുവതി പരാതി നൽകിയിരുന്നെങ്കിലും ഇന്ന് വൈകിട്ടോടെ മാത്രമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. നഗ്നചിത്രം ചിത്രീകരിക്കലും പ്രചരിപ്പിക്കലും, ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Also read: നാലു വയസുകാരി മകൾക്കൊപ്പം അശ്ലീല വിഡിയോ കണ്ടു; സ്വയംഭോഗം ചെയ്തു
വിദേശത്ത് ഒരുമിച്ച് താമസിക്കവേ പകർത്തിയ കിടപ്പറ ദൃശ്യങ്ങളാണ് ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങള്‍ളാണ് പരാതിയിലുള്ളത്. പരാതി നൽകിയാൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. നാലുവയസ്സുകാരിയായ സ്വന്തം മകൾക്കൊപ്പം അശ്ലീല വീഡിയോകൾ കാണുകയും കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്തതായും ഗുരുതരമായ ആരോപണമുണ്ട്. ഭര്‍ത്താവ് മാരക സൈക്കോപാത്ത് ആണെന്ന് യുവതി പറയുന്നു. പ്രതി സ്വന്തം അമ്മയുടേതടക്കം സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നതായും പരാതിയില്‍ പറയുന്നു. പ്രതിക്ക് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. തന്നെ പലവട്ടം നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല എന്നും പരാതിക്കാരി പറയുന്നു
മകളുടെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്തെന്ന് പ്രതി സമ്മതിക്കുന്ന നിർണായക ഫോൺ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. ഭാര്യയെ വൈകാരികമായി ഭീഷണിപ്പെടുത്തിയതിനും വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍പോയ ഭര്‍ത്താവിനായി തിരച്ചില്‍ തുടങ്ങി. ഭർത്താവിന്റെ മനോവൈകല്യത്തിന് കൗൺസിലിങ് നൽകാനായി ഇരുവരും നാട്ടിലെത്തിയപ്പോൾ യുവതിക്ക് ക്രൂരമർദനമേറ്റു. കൗൺസിലിങ്ങിന് നിർബന്ധിച്ചതാണ് മർദനത്തിന് കാരണം. ഭര്‍ത്താവ് ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചെന്നും താക്കോല്‍ക്കുട്ടം കൊണ്ടു ദേഹത്ത് പലയിടത്തും ഇടിച്ചതായും യുവതി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന് പങ്കാളികളെ പങ്കുവെക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും കൊല്ലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.