കോഴിക്കോട് വടകരയിൽ ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തി. കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസം കൊണ്ട് ഒന്‍പത് ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തി. ലഹരി വില്‍പന നടത്തിയതിന്റെ പണമാണ് ഇരുവരുടെയും അക്കൗണ്ടുകളിൽ വന്നത്. പേരാമ്പ്ര ബി.ആര്‍.എസിക്കു കീഴിലെ താത്കാലിക അധ്യാപികമാരായ കെ.സി.കീര്‍ത്തന, കെ.കാവ്യ എന്നിവരാണ് എംഡിഎംഎ. വില്‍പനയില്‍ അറസ്റ്റിലായത്.
അതേസമയം, കേസില്‍ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് നടപടി തുടങ്ങി. അധ്യാപകരുടെ അറസ്റ്റ് സംബന്ധിച്ച വിവരം സമഗ്ര ശിക്ഷാ അഭിയാനില്‍നിന്നു വിദ്യാഭ്യാസ വകുപ്പ് തേടി. കൂടുതല്‍പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. ഇവര്‍ക്കെതിരെ മുന്‍പ് ഉയര്‍ന്ന പരാതികളില്‍ നടപടി ഉണ്ടാവാത്തിന്റെ കാരണമാണ് സമഗ്ര ശിക്ഷ അഭയാന്‍ ജില്ലാ ഓഫീസ് പരിശോധിക്കുന്നത്.
കൂടാതെ ജില്ലയിലെ 15 ബി.ആര്‍.സിക്കു കീഴിലുള്ള താത്കാലിക അധ്യാപകരെ കുറിച്ചും വിശദമായ പരിശോധന നടത്തും. കേസുകളില്‍പെട്ടവരെ പുറത്താക്കും. പേരാമ്പ്ര ബി.ആര്‍.സിയുടെ കോര്‍ഡിനേറ്ററെ സര്‍ക്കാര്‍ മാറ്റി. ചുമതലകളില്‍ നിന്നൊഴിവാക്കാനുളള്ള കോര്‍ഡിനേറ്റര്‍ നേരത്തെ നല്‍കിയ അപേക്ഷ കേസുകളുടെ പശ്ചാത്തലത്തില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കുകയായിരുന്നു.