പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ടം, വിവാഹാഭ്യര്‍ഥന നിരസിച്ചതിലെ അപകര്‍ഷതാ ബോധം. ഇതുരണ്ടും ചേര്‍ന്നപ്പോള്‍ സുധീഷിന് പകയായി. വൈരാഗ്യം രണ്ടുവര്‍ഷം മനസില്‍ വെച്ചുനടക്കുമ്പോള്‍ അനില്‍കുമാറിന്‍റെ കുടുംബത്തെ ആക്രമിക്കാനുള്ള വ്യക്തമായ ആസൂത്രണം സുധീഷ് നടത്തിയിരുന്നു. ആക്രമണത്തിനായി സുധീഷ് തിരഞ്ഞെടുത്തത് മുത്തച്ഛന്‍റെ പണി തീരാത്ത വീടാണ്. പല കാരണങ്ങളാല്‍ പണി മുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ വീട്ടിലേക്ക് ആരുടെയും കണ്ണെത്തുന്നില്ലെന്ന് സുധീഷ് ഉറപ്പിച്ചിരുന്നു.
വീടുപണിപൂര്‍ത്തിയാക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി
പെണ്‍കുട്ടിയുടെ കുടുംബത്തിലെ എല്ലാവരെയും സുധീഷ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. അതിനായി മേസ്തിരിപണിക്കാരനായ പെണ്‍കുട്ടിയുടെ അച്ഛന്‍ അനില്‍കുമാറിനെ ഒരുമാസം മുന്‍പേ സുധീഷ് മറ്റൊരാള്‍ വഴി ബന്ധപ്പെട്ടിരുന്നു. വീടുപണി പൂര്‍ത്തിയാക്കണം, വീടുപണിക്കായുള്ള തുകയില്‍ കുറച്ച് കുറവുണ്ടെന്ന് പറഞ്ഞായിരുന്നു ആദ്യവിളി. അനില്‍കുമാറിനെ വീട്ടില്‍ വിളിച്ചുവരുത്തി പണിയുടെ സ്ഥിതിയും കാണിച്ചു. എന്നാല്‍ അവിടെയൊന്നും സുധീഷ് നേരിട്ട് പ്രത്യക്ഷപ്പെട്ടില്ല.
മകളെ കല്യാണം കഴിച്ച് നല്‍കിയില്ല; അച്ഛനെയും മകനെയും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു
രണ്ടുദിവസം മുന്‍പാണ് സുധീഷ് മറ്റൊരു നമ്പരില്‍ നിന്ന് അനില്‍കുമാറിനെ വീണ്ടും ബന്ധപ്പെടുന്നത്. വീടുപണിക്കായുളള ഒരു ലക്ഷം രൂപ റെഡിയായെന്നും പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. ഒന്നുകൂടി നോക്കിക്കണ്ട് പണിയുടെ എഗ്രിമെന്‍റ് എഴുതിയുറപ്പിക്കാന്‍ നേരിട്ടെത്തണമെന്നുമായിരുന്നു ഇത്തവണത്തെ ആവശ്യം. പുതുശ്ശേരി മുക്കിലെത്തിയാല്‍ തങ്ങളുടെ ആളുകള്‍ക്കൊപ്പം വെള്ളല്ലൂർ അപ്പൂപ്പൻ കാവിന് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിലെത്താമെന്നും അറിയിച്ചു.
അനില്‍കുമാര്‍ അവര്‍ പറഞ്ഞത് പോലെ തന്നെ ക്യത്യം ഒന്‍പതുമണിക്ക് പുതുശ്ശേരിമുക്കിലെത്തി. ഒരാളെത്തി അനില്‍കുമാറിനെ വിളിച്ച് അപ്പൂപ്പൻ കാവിന് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിലെത്തിച്ചു. അതുവരെ എല്ലാം കൃത്യമായിരുന്നു. വീട് നോക്കിക്കൊണ്ടിരിക്കെ സുധീഷിന്‍റെ എന്‍ട്രി.
'എന്നെ പരിചയമുണ്ടോടാ?' എന്ന് ആക്രോശിച്ചായിരുന്നു വരവ്. എന്തോ പന്തികേടുണ്ടെന്ന് അനില്‍കുമാറിന് വ്യക്തമായപ്പോഴേക്കും അനില്‍കുമാറിന്‍റെ കൈയ്യില്‍ നിന്ന് ഹെല്‍മെറ്റ് പിടിച്ചുവാങ്ങിയ സുധീഷ് മര്‍ദിക്കാന്‍ തുടങ്ങിയായിരുന്നു. അനില്‍കുമാര്‍ കൈ കൊണ്ട് തടുത്തെങ്കിലും വീണ്ടും വീണ്ടും ആഞ്ഞടിച്ചതോടെ നിലത്ത് കമിഴ്ന്നുവീണു. ഉടനെ പ്രതികള്‍ അനില്‍കുമാറിലെ ശരീരത്തില്‍ കയറിയിരുന്ന് കൈകൾ പിന്നിൽ കെട്ടി കാലും ബന്ധിച്ച് വായയിൽ തുണി തിരുകി. വലിച്ചിഴച്ച് അകത്ത് പ്രത്യേകം തയ്യാറാക്കിയ റൂമിലെത്തിച്ചു.
പ്രത്യേക 'ഇടിമുറി'യില്‍ സിസിടിവി വരെ
വര്‍ഷങ്ങളായി പണി മുടങ്ങിക്കിടക്കുന്ന വീട്ടില്‍ സുധീഷ് ഒരു പ്രത്യേക 'ഇടിമുറി' സജ്ജീകരിച്ചിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍റെ ജോലി ചെയ്യുന്ന സുധീഷിന് ഒരു മുറി തയ്യാറാക്കുന്നതിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു. ഹാളിന് ഒത്ത നടുക്കായിരുന്നു 'ഇടിമുറി'. കഷ്ടിച്ച് പത്തുപേര്‍ക്ക് ഇടുങ്ങിനില്‍ക്കാവുന്ന തരം മുറി. ഒരാളെ കെട്ടിയിടാന്‍ കഴിയുന്നതരം കമ്പിയും മുറിയില്‍ ഘടിപ്പിച്ചിരുന്നു. 'ടി' ആകൃതിയിലുള്ള കമ്പിയില്‍ ഇരുത്തിയോ നിര്‍ത്തിയോ ചേര്‍ത്തുകെട്ടി കെട്ടിയിടാം. സിസിടിവി അടക്കമുള്ള 'ഇടിമുറി'യില്‍ നിന്നും ശബ്ദം പുറത്തുകേള്‍ക്കാത്ത തരത്തിലായിരുന്നു നിര്‍മാണം.
ബസ് കാത്തുനിന്ന യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി യുവാവ്
സ്ക്രൂഡ്രൈവർ, പ്ലെയര്‍, ഇരുമ്പുകമ്പി, തടി തുടങ്ങിയ ആയുധങ്ങള്‍ മുതല്‍ സ്ഫോടക വസ്തുക്കള്‍ വരെ പ്രതികള്‍ ആക്രമണത്തിനായി കരുതിയിരുന്നു. രാവിലെ ഒന്‍പതര മുതലുള്ള ആക്രമണത്തില്‍ അവശനായി കുടിവെള്ളം ചോദിച്ചിട്ടുപോലും അനില്‍കുമാറിന് പ്രതികള്‍ വെള്ളം നല്‍കിയില്ല. വീടിന് പുറകില്‍ പുതുതായി കുഴിച്ച കുഴി എന്തിനായിരുന്നെന്നും ചോദ്യം ഉയരുന്നുണ്ട്.
സുധീഷ് രംഗത്തുവന്നത് ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ്
ഒരുമാസം മുന്‍പ് വീടുപണിയുണ്ടെന്ന് പറഞ്ഞ് അനില്‍കുമാറിനെ വിളിക്കുമ്പോഴോ രണ്ടാമത് വീണ്ടും വിളിക്കുമ്പോഴുമോ ഒന്നും സുധീഷ് അനില്‍കുമാറിന് മുന്‍പില്‍ നേരിട്ടെത്തിയില്ല. സ്വന്തം നമ്പരില്‍ നിന്ന് വിളിച്ചുമില്ല. അനില്‍കുമാര്‍ സംശയിക്കാതിരിക്കാന്‍ സുധീഷ് എല്ലാ മുന്‍കരുതലുമെടുത്തിരുന്നു. സംഭവം നടക്കുമ്പോള്‍ സിനിമാറ്റിക് രംഗം പോലെയാണ് സുധീഷ് അനില്‍കുമാറിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.
രണ്ടുവര്‍ഷം മുന്‍പാണ് അനില്‍കുമാറിന്‍റെ മകളെ വിവാഹമാലോചിച്ച് സുധീഷ് അനില്‍കുമാറിന്‍റെ വീട്ടിലെത്തിയത്. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും താല്‍പര്യമില്ലാത്തതിനാല്‍ വിവാഹ ആലോചന കുടുംബം നിരസിക്കുകയായിരുന്നു. അതിലെ മുന്‍വൈരാഗ്യമാണ് ക്രൂരകൃത്യത്തിലെത്തിച്ചത്. പ്രതികള്‍ക്കായി നഗരൂര്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.