ബസ്സിൽ രണ്ട് യുവതികളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള ഡിയോറി കലാൻ ബസ് സ്റ്റാൻഡിൽ ബസ് നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം നടന്നത്. രണ്ട് യുവതികൾ ഇരുന്നിരുന്ന സീറ്റിന് സമീപമെത്തിയ പ്രതി, അവരുടെ തൊട്ടടുത്ത് വന്ന് നിൽക്കുകയും പാന്റിന്റെ സിബ് തുറന്ന് അശ്ലീലമായ രീതിയിൽ പെരുമാറാൻ തുടങ്ങുകയും ചെയ്തു. ഇത് കണ്ടയുടനെ ഒരു യുവതി എഴുന്നേറ്റ് ഇയാളുടെ കരണത്ത് അടിക്കുകയായിരുന്നു. ശേഷം ഇവര്‍ ബസില്‍ നിന്നും ഇറങ്ങി പോയി.
ബസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രതി നിതീഷ് ഗോണ്ട് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. ഡിയോറി പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തിട്ടില്ല. ഇരകളായ യുവതികളോ ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോ ഇതുവരെ രേഖാമൂലം പരാതി നൽകാൻ തയ്യാറാവാത്തതാണ് കാരണം. ഔദ്യോഗിക പരാതി ഇല്ലാത്തതിനാൽ നിലവിൽ പ്രതിക്കെതിരെ കരുതൽ തടങ്കൽ പൊലുള്ള നടപടികൾ മാത്രമേ പൊലീസിന് സ്വീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. യുവതികളെ കണ്ടെത്തി അവരുടെ ഔദ്യോഗിക മൊഴി രേഖപ്പെടുത്താനും, കേസ് ശക്തമാക്കാനുമുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.