Image Credit: X/cmani

Image Credit: X/cmani

ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് നവ വധു ജീവനൊടുക്കി. താനെ സ്വദേശി വിശാഖ തില്‍ക്കറെന്ന 26കാരിയാണ് വിവാഹം കഴിഞ്ഞ് 48–ാം ദിവസം ജീവിതം അവസാനിപ്പിച്ചത്. ഡോക്ടറായ ഭര്‍ത്താവും അദ്ദേഹത്തിന്‍റെ മാതാപിതാക്കളും ചേര്‍ന്ന് ശാരീരിക–മാനസിക പീഡനങ്ങള്‍ ഏല്‍പ്പിച്ചതോടെ വിശാഖ ആകെ അസ്വസ്ഥയായിരുന്നു. ഭാര്യയെ കടുത്ത സംശയമായിരുന്ന ഭര്‍ത്താവ് നിതിന്‍ വീടിനുള്ളിലും പുറത്തുമെല്ലാം നിരീക്ഷിക്കുന്നതിനായി സിസിടിവി സ്ഥാപിച്ചു. അയല്‍വാസിയായ സ്ത്രീയോട് വിശാഖ ഒരു ദിവസം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് കണ്ടതോടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. ഇതിന് പുറമെ കടുത്ത സ്ത്രീധന പീഡനവും വിശാഖയ്ക്ക് നേരിടേണ്ടി വന്നതായി കുടുംബം ആരോപിക്കുന്നു. 

ഏപ്രില്‍ 30നാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പെരുമയ്ക്കനുസരിച്ചുള്ള സമ്മാനങ്ങള്‍ വധുവിന്‍റെ വീട്ടില്‍ നിന്ന് കിട്ടിയില്ലെന്ന് വിവാഹത്തിന് തൊട്ടുപിന്നാലെ നിതിന്‍റെ വീട്ടുകാര്‍ പരാതിപ്പെട്ടു. സ്വര്‍ണവും പണവും വീട്ടില്‍പ്പോയി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിശാഖയെ ഇവര്‍ സമ്മര്‍ദത്തിലാക്കിയെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു. 

വിശാഖയുടെ ഓരോ ചലനവും അറിയാനാണ് നിതിന്‍ കിടപ്പുമുറിയില്‍ വരെ സിസിടിവി സ്ഥാപിച്ചത്. വീടിന് പുറത്തുള്ള ആരോടെങ്കിലും സംസാരിച്ചാല്‍ അന്ന് അടി ഉറപ്പാണ്. അയല്‍വാസിയായ സ്ത്രീയോട് ചിരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചതിന്‍റെ രണ്ടാം ദിവസമാണ് വിശാഖ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ഇതിന് മുന്‍പ് വീട്ടിലെത്തിയപ്പോള്‍ ഭര്‍തൃവീട്ടില്‍ ജീവിതം ദുരിതമാണെന്ന് വിശാഖ അമ്മയോട് തുറന്ന് പറഞ്ഞിരുന്നു. ഇതോടെ മകളെ തിരികെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കളും തീരുമാനിച്ചു. നിതിന്‍റെ വീട്ടിലേക്ക് ചെല്ലാനിരിക്കെയാണ് വിശാഖയുടെ മരണം.

സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിതിന്‍, അമ്മ ഛായ, സഹോദരന്‍ നിനദ് എന്നിവര്‍ക്കെതിരെ ശാരീരിക–മാനസിക പീഡനങ്ങള്‍ക്കും ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനും കേസെടുത്തു. നിതിന്‍റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

A tragic incident has come to light from Thane, where a twenty-six-year-old newlywed woman named Vishakha Tilkar ended her life just forty-eight days after her marriage due to severe domestic abuse. The victim's family has leveled grave allegations against her husband, Nitin, who works as a doctor, and his parents for subjecting her to constant physical and mental torture. Driven by extreme suspicion, Nitin went to the extent of installing CCTV cameras throughout the house, including inside their private bedroom, to constantly monitor his wife's movements. The surveillance and restrictions were so severe that Vishakha was brutally assaulted by the family simply for greeting and talking to a female neighbor outside their house. In addition to this absolute breach of privacy and physical abuse, the victim was repeatedly pressured to bring more gold and cash from her paternal home to satisfy her in-laws' high dowry demands. Following her untimely death, the police registered a case under relevant sections for abetment of suicide and dowry harassment, subsequently arresting the husband alongside registering charges against his mother and brother.