Image: instagram.com/sanchita_ugale
ഹിന്ദി സിനിമ– സീരിയല്‍ താരം സഞ്ചിത ഉഗാലെ തൂങ്ങി മരിച്ച നിലയില്‍. ഞായറാഴ്ച നലാസോപാര ഈസ്റ്റിലെ അചോലെ ഗ്രാമത്തിലുള്ള സ്വന്തം വസതിയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 'കുങ്കും ഭാഗ്യ', 'വാഗ്ലെ കി ദുനിയ' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് സഞ്ചിത.
ഞായറാഴ്ച വൈകുന്നേരം 7 മണിക്കും 7:30 നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. കിടപ്പുമുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷം സാരി ഉപയോഗിച്ച് സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേർന്ന് വസായ്- വിരാർ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
നടിയുടെ പിതാവ് മച്ഛീന്ദ്ര ഉഗാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അചോലെ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. നടിയുടെ അപ്രതീക്ഷിത വിയോഗം ടെലിവിഷൻ രംഗത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.
ടെലിവിഷൻ, സിനിമ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സഞ്ചിത തന്‍റെ സാന്നിധ്യമറിയിച്ചിരുന്നു. സീ ടിവിയിലെ പ്രശസ്ത പരമ്പരയായ 'കുംകും ഭാഗ്യ'യിലെ ദിയ ടാണ്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചിത ശ്രദ്ധ നേടുന്നത്. 'വാഗ്ലെ കി ദുനിയ'യിൽ രുചിത ജെയ്റ്റ്‌ലി എന്ന കഥാപാത്രമായുമെത്തി. ദംഗൽ ടിവിയുടെ 'ദിൽവാലി ദുൽഹ ലേ ജായേഗി' എന്ന പരമ്പരയിൽ നായികയുടെ വേഷത്തിലും സഞ്ചിത തിളങ്ങി. വിക്കി കൗശൽ പ്രധാന വേഷത്തിലെത്തിയ 'ഛാവ' എന്ന ചിത്രത്തിൽ താരാ റാണിയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സഞ്ചിതയായിരുന്നു. കൂടാതെ മനോജ് ബാജ്‌പേയിയുടെ 'സൈലൻസ് 2' എന്ന ചിത്രത്തിന്‍റെയും ഭാഗമായിരുന്നു.