കൊല്ലപ്പെട്ട ശിവാനി. Image Credit: X/HateDetectors
ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ മകളെ പൊലീസ് സ്റ്റേഷനില്‍ കുത്തിക്കൊന്ന് പിതാവ്. അയല്‍ക്കാരനൊപ്പം ഒളിച്ചോടിയ മകളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് സംഭവം. സത്യ കുമാർ ചൗഹാൻ എന്നയാളാണ് മകള്‍ 19 കാരിയായ ശിവാനിയെ കുത്തിക്കൊന്നത്..
മേയ് 18 നാണ് യുവതി അയല്‍ക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബദൗസ പൊലീസ് കേസെടുത്തു. ജൂണ്‍ 12 ന് പെണ്‍കുട്ടിയെ കണ്ടെത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നാലെ നടപടി ക്രമങ്ങളുടെ ഭാഗമായി പെണ്‍കുട്ടിയെ രക്ഷിതാക്കളെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവം. ഭര്‍ത്താവിനൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായില്ല.
ഇതോെട സംസാരിക്കുന്നതിനിടെ പിതാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പൊലീസുകാര്‍ പിതാവിനെ കീഴ്പ്പെടുത്തുകയും ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു.
പ്രതി പൊലീസ് കസ്റ്റഡിയിലാണ്. ഇയാളില്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.