AI Generated Image
സ്വത്ത് കൈക്കലാക്കാന്‍ മാതാപിതാക്കളെ കൊല്ലാന്‍ സുഹൃത്തിനെ സഹായിച്ച യുവാവ്, ഒടുവില്‍ ആ കൂട്ടുകാരനെയും വകവരുത്തി. കവര്‍ന്നെടുത്ത ആസ്തികള്‍ സ്വന്തമാക്കുന്നതിനായാണ സണ്ണി ഗുപ്ത ഈ കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ സൗത്ത് മലാകയിലാണ് സംഭവം.
പൊലീസ് പറയുന്നത് ഇപ്രകാരമാണ്, കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്ത് മലാക പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് വീരേന്ദ്ര വൈശ്യ (70), ഭാര്യ അനിത (65), മകൾ മീനാക്ഷി (45) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. പിന്നീട് അവരുടെ മകന്‍ അഭിഷേക് വൈശ്യയുടെ (40) മൃതദേഹവും അതേ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ഒരു കടയില്‍ നിന്ന് കണ്ടെടുത്തു.
കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അഭിഷേകിന്‍റെ സുഹൃത്ത് സണ്ണി ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് ഏകദേശം രണ്ട് ഗ്രാം സ്വർണവും 360 ഗ്രാം വെള്ളിയും കണ്ടെടുത്തതായും കമ്മീഷണർ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഗുപ്ത കുറ്റം സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
വീരേന്ദ്ര വൈശ്യയും ഭാര്യയും മകനുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. മകന് സ്വത്ത് നല്‍കില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് അഭിഷേക് സുഹൃത്തായ ഗുപ്തയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. മെയ് 31 ന് വൈകുന്നേരം അഭിഷേകും ഗുപ്തയും ചേർന്ന് വീരേന്ദ്ര, അനിത, മീനാക്ഷി എന്നിവരെ കൊലപ്പെടുത്തി.
കുറ്റകൃത്യം ചെയ്ത ശേഷം, വീട്ടിൽ നിന്ന് എടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ പങ്കിടാൻ ഇരുവരും താഴത്തെ നിലയിലുള്ള കടയിലേക്ക് പോയതായി പൊലീസ് അറിയിച്ചു. എന്നാല്‍ വസ്തുക്കള്‍ വീതിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. സ്വത്ത് മുഴുവന്‍ കൈക്കലാക്കാനായി ഗുപ്ത അഭിഷേകിനെ കൊലപ്പെടുത്തി മൃതദേഹം കടയ്ക്കുള്ളിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി കമ്മീഷണർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.