മോഡലിങ്ങിന്റെ മറവിൽ നടത്തിയ മനുഷ്യക്കടത്തിന്‍റെയും സെക്സ് റാക്കറ്റിന്റെയും മുഖ്യസൂത്രധാരൻ ബിലാലെന്ന് കണ്ടെത്തല്‍. യുവതികളെ മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ദുബായിലേക്ക് എത്തിച്ചുള്ള സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ബിലാൽ കേസിലെ ഒന്നാം പ്രതിയായ സിന്ധുവുമായി പരിചയത്തിലാകുന്നത്. പിന്നീട് സെക്സ് റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ബിലാൽ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ദുബായിലേക്ക് യുവതികളെ കടത്താൻ സിന്ധുവിന്റെ മകളുടെ പേരിലുള്ള വ്യാജ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് മറയാക്കിയത്. ഇത്തരത്തിൽ എത്ര യുവതികളെ കടത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ 14 വർഷമായി താൻ ദുബായിൽ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നാണ് സിന്ധുവിന്റെ മൊഴി. ഈ ഷോകളിൽ പങ്കെടുത്ത പ്രമുഖ താരങ്ങളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കേസില്‍ കൊച്ചിയിലെ ഗുണ്ട ഔറംഗസേബിനെ കുറിച്ചും നിലവിൽ അന്വേഷിക്കുന്നുണ്ട്. പ്രതിയായ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം പോയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഒരു ഡീലിൽ നിന്ന് പ്രതികൾക്ക് അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
അതിനിടെ ഇടപാടുകാരുമായി കേസിലെ പ്രതി അലീന ഡീൽ ഉറപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. കേസിലെ മൂന്നാം പ്രതിയായ അലീനയുടെയും അഞ്ചാം പ്രതി റഹ്മത്തിന്റെയും പങ്ക് വ്യക്തമാക്കുന്ന നിർണായക ശബ്ദരേഖകളാണിവ. മനുഷ്യക്കടത്തും സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും, കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.