പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ സോന മരിച്ച സംഭവത്തില്‍ ദൂരൂഹതയേറുന്നു. മരിക്കുന്ന ദിവസവും പേരാമ്പ്രയിലെ സോനയുമായി ഭർത്താവ് റിജിൻ ലാൽ വഴക്കിട്ടിരുന്നുവെന്ന് ബന്ധു സത്യൻ മനോരമ ന്യൂസിനോട് പറഞ്ഞു. സോനയെ നിരന്തരം പീഡിപിച്ച റിജിൻ കുഞ്ഞിന്റെ ഡി.എൻ.എ അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കാർ കത്തിയ ദിവസം റിജിൻ മദ്യപിച്ചിരുന്നതായും സോനയുടെ അമ്മാവൻ സത്യൻ മനോരമ ന്യൂസിനോട് പറഞ്ഞു.
സോനയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം കാര്യത്തില്‍ വ്യക്തത വരുത്തുമെന്നാണ് പൊലീസ് കുടുംബത്തോട് പറഞ്ഞത്. മരണത്തിന് മുന്‍പ് സോന ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി കുടുംബം ആരോപിച്ചു.
നേരിട്ട പീഡനങ്ങളെല്ലാം സോന മാതൃസഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. കാര്‍ കത്തിയ ദിവസം സോനയും ഭര്‍ത്താവും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം റിജിന്‍ ലാല്‍ മദ്യപിച്ചിരുന്നതായും സോന ഫോണ്‍ ചെയ്തപ്പോള്‍ താന്‍ മദ്യപിക്കുകയാണെന്ന് റിജിന്‍ പറഞ്ഞിരുന്നതായും കുടുംബം ആരോപിക്കുന്നു. കാറിന്‍റെ പിന്‍സീറ്റിലാണ് സോനയുടെ മൃതദേഹമുണ്ടായിരുന്നത്. തീപിടിത്തമുണ്ടായത് കാറിന്‍റെ പിറകില്‍ നിന്നാണെന്ന ഫോറന്‍സികിന്‍റെ കണ്ടെത്തലും കുടുംബത്തിന്‍റെ സംശയങ്ങള്‍ ഇരട്ടിയാക്കുന്നു.