കൊച്ചിയിൽ ആൺ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതി അരൂർ സ്വദേശി സഞ്ജയ് ഒളിവിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശമുള്ള കാടുപിടിച്ചു കിടക്കുന്ന ഒരു ഹോട്ടൽ സമുച്ചയത്തിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ യുവാവും, യുവതിയും മഴ നനയാതിരിക്കുവാൻ ഈ കെട്ടിടത്തിനുള്ളിൽ കയറി നിന്നു. ആ സമയം പ്രതികളായ രാഹുൽ, ഡാനിഷ്, സഞ്‌ജയ് എന്നിവർ കെട്ടിടത്തിനുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്നു. മഴ ശക്തമായപ്പോൾ യുവതിയും യുവാവും മുകളിലത്തെ നിലയിലേക്ക് കയറി നിന്നു. പിറകെ പ്രതികളും മുകളിലേക്ക് പോയി . അവിടെവച്ച് ആൺ സുഹൃത്തിനെ മർദ്ദിക്കുകയും കത്തി കാണിച്ച ഭീഷണിപ്പെടുത്തുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി പ്രതികളിൽ ഒരാളുടെ കയ്യിൽ കടിച്ചതിനുശേഷം ആൺ സുഹൃത്തുമായി ഓടി രക്ഷപ്പെട്ടു. പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയച്ചിതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പ്രതികൾ അവിടെ നിന്നും കടന്നു കളഞ്ഞു. യുവതിക്ക് പൊലീസ് കൗൺസിലിങ് നൽകിയ ശേഷം പരാതി നൽകുകയായിരുന്നു. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആളൊഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് താമസിച്ചിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്. പത്തോളം ക്രമിനിൽ കേസുകളിൽ പ്രതികളാണ് ഇവർ. കേസിലെ മറ്റൊരു പ്രതിയായ അരൂർ സ്വദേശി സഞ്ജയ് ഒളിവിലാണ് ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.