അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിനെ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ 3പേര്‍ പിടിയില്‍. ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളായ പ്രതികളെ നോയിഡയിൽ നിന്നാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥി ലോൺ എടുത്തതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും സുഹൃത്തുക്കൾക്കും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ഇതിൽ ഒരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സാധാരണ മൊബൈൽ ഫോണുകൾക്ക് പകരം മുപ്പതോളം സിം കാർഡുകൾ ഉൾപ്പെടുത്തിയ പ്രത്യേക സിം ബോക്സ് ഉപയോഗിച്ചാണ് പ്രതികൾ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. ഐടി പാർക്കിന് സമാനമായ വലിയൊരു സംവിധാനമാണ് ഇവർ ഇതിനായി നോയിഡയിൽ ഒരുക്കിയിരുന്നത്.
പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും പിന്നീട് ലഭിച്ച മറ്റൊരു നമ്പറാണ് അന്വേഷണത്തിൽ നിർണായകമായത്. വിദ്യാർത്ഥിയുടെ മരണത്തിൽ ലോൺ ആപ്പ് സംഘത്തിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണ് പുതിയ അറസ്റ്റ്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പൊലീസിന്റെ നീക്കം കേസിൽ നിർണായക വഴിത്തിരിവായി. ലോൺ ആപ്പുകളുടെ ചതിക്കുഴികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.