AI Generated Image
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയിൽ നടന്ന അഞ്ഞൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയില്‍. റെയില്‍വേയുടെ പിടികിട്ടാപ്പുള്ളികളില്‍ പ്രധാനിയായ ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹര്‍വീന്ദര്‍ സിംഗ് എന്ന കുറ്റവാളിയെയാണ് അതി സാഹസികമായി പിടികൂടിയത്. അഞ്ചു മണിക്കൂറോളം താമരത്തണ്ടിലൂടെ ശ്വാസം വിട്ട് വെള്ളത്തിനടിയിൽ ഒളിച്ചിരുക്കുകയായിരുന്നു പ്രതി. റെയിൽവേ സംരക്ഷണ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ വലയിലാക്കാന്‍ സാധിച്ചത്.
ഏപ്രിൽ 6-ന് പുലർച്ചെ ജബൽപൂർ ഡിവിഷന് കീഴിലുള്ള സിഹോറ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പുലര്‍ച്ചെ പെട്രോളിങ്ങിലുള്ള ഉദ്യോഗസ്ഥരാണ് ട്രെയിനില്‍ നിന്ന് സംശാസ്പദമായ രീതിയില്‍ ഒരാള്‍ ഇറങ്ങി അതിവേഗം നടന്നുപോകുന്നത് ശ്രദ്ധിച്ചത്.
തൊട്ടുമുമ്പ് ട്രെയിനുള്ളിൽ വെച്ച് ഒരു യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിക്കാൻ ശ്രമം നടന്നതായുള്ള വിവരവും ഇയാളുടെ പെരുമാറ്റത്തിലുള്ള പന്തികേടുമാണ് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചത്. ആർപിഎഫ് ഉദ്യോഗസ്ഥർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി സ്റ്റേഷന് പുറത്തേക്ക് ഓടി അടുത്തുള്ള കുളത്തില്‍ ചാടുകയായിരുന്നു.
പിന്നീട് മണിക്കൂറുകളോളം ഇയാള്‍ വെള്ളത്തിനടില്‍ കിടന്നു. താമരത്തണ്ട് കുഴൽ പോലെ ഉപയോഗിച്ച് പുറത്തുനിന്ന് വായു വലിച്ചെടുത്താണ് ഇയാൾ ദീർഘനേരം വെള്ളത്തിനടിയിൽ കഴിഞ്ഞത്. ഇന്ത്യന്‍ റെയില്‍വെയുടെ പട്ടികയിലുള്ള മുന്‍നിരക്കുറ്റവാളിയാണ് ഹര്‍വീന്ദര്‍. ഇയാളെക്കുറിച്ച് പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടിക്കറ്റുകൾ എടുത്ത് എസി കോച്ചുകളിൽ കയറി യാത്രക്കാർ ഉറങ്ങുന്ന സമയം കാത്തിരുന്ന് മോഷണം നടത്തുന്നതായിരുന്നു ഹർവീന്ദറിന്റെ രീതി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പണം, സ്വർണാഭരണങ്ങൾ എന്നിവയ്ക്ക് പുറമെ ആയുധങ്ങൾ വരെ ഇയാൾ മോഷ്ടിച്ചിരുന്നു. മോഷണ വസ്തുക്കള്‍ മറ്റ് കോച്ചുകളിലുള്ള കൂട്ടാളികൾക്ക് കൈമാറിയ ശേഷം തിരക്കില്ലാത്ത സ്റ്റേഷനുകളിൽ ഇയാൾ നിശബ്ദമായി ഇറങ്ങിപ്പോവുകയാണ് പതിവ്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ 21-ലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മറ്റു പല കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ കേരളം ഉള്‍പ്പടെ പല സ്ഥലങ്ങളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. പ്രധാനമായും ട്രെയിന്‍ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. യഥാര്‍ഥ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വയ്ക്കാതെയും സിം കാര്‍ഡ് ഇടിയ്ക്കിടെ മാറ്റിയുമാണ് ഇയാള്‍ പൊലീസിന്റെ വലയില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നത്.