Image Credit: Instagram
അനസ്തീസിയ മരുന്ന് കുത്തിവച്ച് ഭാര്യയും ഡോക്ടറുമായ കൃതികയെ കൊന്ന കേസില്‍ ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡിക്കെതിരെ ഗുരുതരമായ തെളിവുകള്‍. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും നടത്തിയ ശ്രമങ്ങളാണ് പൊളിഞ്ഞത്. മഹേന്ദ്രയുടെ ഫോണില്‍ നിന്നുമാണ് നടുക്കുന്ന വിവരങ്ങള്‍ പൊലീസ് വീണ്ടെടുത്തത്. മഹീന്ദ്ര കാമുകിക്ക് അയച്ച വാട്സാപ്പ് മെസേജാണ് ഇപ്പോള്‍ നിര്‍ണായക തെളിവായിരിക്കുന്നത്. ' ഈ മെസേജ് കണ്ടാല്‍ തിരിച്ചു വിളിക്കാനോ എന്നെ ബന്ധപ്പെടാനോ ശ്രമിക്കരുത്. എല്ലാം ഒതുങ്ങിയിട്ട് ഞാന്‍ വിളിക്കാം. പൊലീസ് നമ്മുടെ ബന്ധത്തെ കുറിച്ച് ചോദിച്ചാല്‍ സുഹൃത്തുക്കളാണെന്ന് മാത്രമേ പറയാവൂ. നിരന്തരം വിളിച്ചുകൊണ്ടിരുന്നതെന്താണെന്ന് ചോദിച്ചാല്‍ സഹായം അഭ്യര്‍ഥിച്ച് വിളിച്ചിരുന്നതാണെന്ന് മാത്രം പറയണമെന്നും ചാറ്റില്‍ പറയുന്നു. അന്വേഷണം വഴി തെറ്റിക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.
കാമുകിക്ക് അയച്ച മറ്റൊരു മെസേജില്‍ 'ഞാന്‍ എന്‍റെയും കൃതികയുടെയും വീട്ടുകാരെ വിവരമറിയിക്കാന്‍ പോകുകയാണ്. കൃതികയെ ഞാന്‍ കൊന്നു. ഞാന്‍ ജയിലില്‍ പോകും. ഒരു കൊലയാളിക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയില്ല. അവരെപ്പോലെ ഞാനും ജീവിക്കും' എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
10.34 ലക്ഷത്തിലേറെ വരുന്ന ഡിജിറ്റല്‍ ഫയലുകളില്‍ നിന്നാണ് ഫൊറന്‍സിക് സംഘം തെളിവുകള്‍ കണ്ടെടുത്തത്. 485 ചാറ്റുകളും ഫോണ്‍ പേയില്‍ നിന്നുള്ള വിവരങ്ങളും ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തു. പ്രതിയുടെ ആശയവിനിമയ രീതിയും സാമ്പത്തിക ഇടപാടും അറിയുന്നതിനായാണ് ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിച്ചത്.സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മഹേന്ദ്ര റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഉറച്ച തെളിവുകള്‍ മഹേന്ദ്രയ്ക്കെതിരെ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഓപ്പറേഷന്‍ തിയറ്ററുകളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള അനസ്തീസിയ മരുന്ന് അമിത അളവില്‍ കുത്തിവച്ച് ഭാര്യയെ കൊന്ന കേസില്‍ കഴിഞ്ഞ മാസമാണ് മഹേന്ദ്ര റെഡ്ഡി അറസ്റ്റിലായത്. വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും 2024 മേയ് 26നാണ് വിവാഹിതരായത്. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് 2025 ഏപ്രില്‍ 23ന് മറാത്തഹള്ളിയിലെ സ്വന്തം വീട്ടില്‍ കൃതിക കുഴഞ്ഞ് വീണു. വിവരമറിഞ്ഞെത്തിയ മഹേന്ദ്ര മരുന്നെന്ന വ്യാജേനെ അനസ്തീസിയ മരുന്നുകള്‍ കുത്തിവയ്ക്കുകയായിരുന്നു. രണ്ട് ദിവസമാണ് അധികഡോസ് കുത്തിവച്ചത്. ഒടുവില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കൃതികയുടെ മരണം സംഭവിച്ചിരുന്നു.
സ്വാഭാവിക മരണമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സഹോദരിക്ക് തോന്നിയ സംശയമാണ് പരാതിയിലേക്ക് കേസ് അന്വേഷണത്തിലേക്കും എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ വിവിധ അവയവങ്ങളില്‍ പ്രപഫോളിന്‍റഎ സാന്നിധ്യം കണ്ടെത്തിയതോടെയാണ് അനസ്തീസിയ നല്‍കിയതായി സംശയമുണ്ടായത്. ഇതോടെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.