പ്രതീകാത്മക ചിത്രം
പാർക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് പിക്കപ്പ് ഡ്രൈവറെ തലയറുത്ത് കൊന്ന് വഴിയോരക്കച്ചവടക്കാരൻ. പിന്നാലെ പ്രതിയായ വഴിയോരകച്ചവടക്കാരനെ പൊലീസിന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി കൊല്ലപ്പെട്ടയാളുടെ കുടുംബം. ബിഹാറിനെ നടുക്കി ഇരട്ടക്കൊലപാതകം!
വ്യാഴാഴ്ച ബിഹാറിലെ അരാരിയ ജില്ലയിലാണ് സംഭവം. ഫോർബ്‌സ്ഗഞ്ചില്‍ പാർക്കിങിനെ തുടര്‍ന്നുണ്ടായ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരിലാണ് വഴിയോരക്കച്ചവടക്കാരനായ രവി ചൗഹാൻ ജോഗ്ബാനി പട്ടണത്തില്‍ നിന്നുള്ള അലി ഹുസൈനെ കൊലപ്പെടുത്തുന്നത്. ഒട്ടേറെപ്പേരുടെ മുന്നില്‍ വച്ചാണ് അലിയെ രവി തലയറുത്ത് കൊന്നത്. തുടർന്ന് മൃതദേഹവും വെട്ടിമാറ്റിയ നിലയില്‍ അലിയുടെ തലയും കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് രവി കടന്നുകളഞ്ഞു.
സംഭവത്തിന് പിന്നാലെ വീട്ടില്‍ ഒളിച്ച രവിയെ അലിയുടെ ബന്ധുക്കളും കോപാകുലരായ നാട്ടുകാരും സംഭവസ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ച ശേഷം പൊലീസിന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഒന്നിനുപുറകെ ഒന്നായി നടന്ന രണ്ട് കൊലപാതകങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പ്രദേശം.
കൊലകള്‍ക്ക് ശേഷം സംഭവസ്ഥലത്തുവച്ച് പൊലീസും ജനക്കൂട്ടവും തമ്മിൽ സംഘർഷമുണ്ടായി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതോടെ കൂടുതൽ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.