ഗുജറാത്തില്‍ സ്വന്തം മകളെയും സഹോദരന്‍റെ മകളെയും വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാജ്കോട്ടിലെ ഉപ്ലെറ്റ പട്ടണത്തില്‍ നിന്നുള്ള 45 കാരനാണ് അറസ്റ്റിലായത്. സ്വന്തം മകളെ ബലാല്‍സംഘം ചെയ്തതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ സഹോദരന്‍റെ മകള്‍ക്കു നേരെ നടത്തിയ അതിക്രമങ്ങള്‍ പുറംലോകമറിയുന്നത്.
പ്രതിയുടെ 19 വയസ്സുള്ള മകൾ സ്വന്തം പിതാവിന്‍റെ തുടർച്ചയായ പീഡനങ്ങളിൽ മടുത്ത് വീട്ടിൽ നിന്ന് ഓടിപ്പോയതോടെയാണ് സംഭവങ്ങള്‍ പുറംലോകമറിയുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് പ്രതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ പൊലീസ് കണ്ടെത്തിയെങ്കിലും തിരികെ വീട്ടിലേക്ക് മടങ്ങാൻ അവൾ വിസമ്മതിച്ചു. കാരണമെന്തെന്ന് അന്വേഷിച്ചപ്പോളാണ് കഴിഞ്ഞ നാല് വർഷമായി താൻ അനുഭവിക്കുന്ന ക്രൂര പീഡനം കുട്ടി ഉദ്യോഗസ്ഥരോട് തുറന്നു പറയുന്നത്.
തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്തു. മകളെ ബലാല്‍സംഗം ചെയ്തെന്ന് സമ്മതിച്ചതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ പിന്നാലെയാണ് സ്വന്തം സഹോദരന്‍റെ മകളെയും താന്‍ പീഡിപ്പിച്ചിരുന്നതായി പ്രതി വെളിപ്പെടുത്തുന്നത്. സഹോദരന്റെ 17 വയസ്സുള്ള മകളെ കുട്ടിയെ 10 വയസ്സുള്ളപ്പോൾ മുതൽ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങിനായി മാറ്റുകയും, കൗണ്‍സിലറുടെ മുന്നില്‍ കുട്ടി തന്‍റെ ദുരനുഭവം തുറന്നുപറഞ്ഞു.
പ്രതിയുടെ സഹോദരന്‍ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. അതിനാലാണ് മൂത്ത മകളെ പ്രതിയുടെ കുടുംബത്തിന്‍റെ സംരക്ഷണയിൽ ഏല്‍പ്പിച്ചത്. സ്വന്തം മകളെപ്പോലെ തന്നെ നോക്കാമെന്നാണ് സഹോദരന് പ്രതി നല്‍കിയിരുന്ന വാക്ക് എന്നാല്‍ പിന്നീട് അയാള്‍ കുട്ടിയെ ചൂഷണം ചെയ്യാൻ തുടങ്ങി. പ്രതിയുടെ മകളും സഹോദരന്‍റെ മകളും ഒരേ മുറിയിലാണ് ഉറങ്ങിയിരുന്നത്. രാത്രിയിൽ, സ്വന്തം മകൾ ഉറങ്ങിയാല്‍ ഇയാള്‍ സഹോദരന്‍റെ മകളുടെ അടുത്തെത്തും കുട്ടിയെ അശ്ലീല വിഡിയോകൾ കാണാൻ നിർബന്ധിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏഴു വര്‍ഷം ഇത് തുടര്‍ന്നു. ഇതിനിടയില്‍ ഇയാള്‍ സ്വന്തം മകളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.
രണ്ട് ബലാല്‍സംഗ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസിലെ സെക്ഷൻ 64(2)(F), 64(2)(M), പോക്സോ ആക്ടിലെ സെക്ഷൻ 4, 6 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.