ലഹരി കേസ് പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ 3 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേനയായിരുന്നു പണപ്പിരിവ്. ഒന്നിലധികം കേസുകളിൽ ഇവർ പണപ്പിരിവ് നടത്തിയെന്നാണ് ആക്ഷേപം.
പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ.വിനോദ്, പ്രവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി ഷിവിൻ എന്നിവരെയാണ് എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാർ സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ 10,000 രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി.
തുടർന്ന് തൊഴിലുടമ വിജിലൻസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെ തുടർന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നിലധികം കേസുകളിൽ ഇവർ പണപ്പിരിവ് നടത്തിയെന്നാണ് ആക്ഷേപം. പെരുമ്പാവൂരിലെ ഒരു സ്ഥിരം ജാമ്യക്കാരനായിരുന്നു ഇവരുടെ ഇടനിലക്കാരൻ. ഇയാളുടെ മൊഴിയും വിജലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യവിലോപം, അച്ചടക്കലംഘനം, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച എന്നിവയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിലേക്ക് നയിച്ചത്