പാലക്കാട് ഷൊർണൂരിൽ പതിനാലു വയസ്സുകാരനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മർദിച്ചെന്ന് പരാതി. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് പരാതി. തന്നെ അസഭ്യം പറഞ്ഞതിനാണ് അടിച്ചതെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.
ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിറകുഭാഗത്തുള്ള വാടക കോട്ടേഴ്സിൽ താമസിക്കുന്ന 14 കാരനു ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മർദനമേറ്റത് . ഇവർ താമസിക്കുന്ന കോട്ടേഴ്സിന് സമീപത്തായാണ് പൊലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്.
രാത്രികാലങ്ങളിൽ ക്വാർട്ടേഴ്സിലേക്ക് കല്ലെറിയുന്നു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു . കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയൽവാസിയായ പൊലീസുകാരി തന്നെ മർദ്ദിച്ചതെന്ന് കുട്ടിയും മൊഴി നൽകി. അതേസമയം താൻ മർദിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥ സമ്മതിച്ചു.
കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആളുകൾക്കിടയിൽ വച്ച് പരസ്യമായി തന്നെ തെറി വിളിച്ചതിനാണ് അടിച്ചതെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.