വടകര എടോടിയിൽ കടകളുടെ ഓടിളക്കി മോഷണം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം പള്ളിക്കൽ സ്വദേശി പ്രണവിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷം രൂപയുടെ ആറ് മൊബൈൽ ഫോണുകളും പണവുമാണ് പ്രതി മോഷ്ടിച്ചത്.
ഈ മാസം ഒന്നിന് പുലർച്ചെയായിരുന്നു മോഷണം. മൊബൈൽ കട കൂടാതെ തുണിക്കടയിലും ബുക്ക് സ്റ്റാളിലും മോഷണം നടന്നു. മൊബൈൽ കടയിൽ നിന്ന് 2 ലക്ഷം രൂപ വില വരുന്ന ആറ് പുതിയ ഫോണുകളും മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും, തുണിക്കടയിൽ നിന്ന് 1700 രൂപയും തൊട്ടടുത്തായി പ്രവർത്തിക്കുന്ന ബുക്ക് സ്റ്റാളിൽ നിന്ന് 1500 രൂപയുമാണ് പ്രതി മോഷ്ടിച്ചത്.
തെളിവുണ്ടാകാതിരിക്കാൻ കടയിലെ സി.സി.ടി.വി. വിച്ഛേദിച്ചായിരുന്നു മോഷണം. എന്നാൽ അതിന് മുൻപുള്ള ദൃശ്യത്തിൽ കള്ളന്‍റെ മുഖം തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ മാഹിയിൽ നിന്ന് പോലീസ് പിടികൂടിയത്. പ്രതിയെ കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.