കണ്ണൂര്‍ ഇരിക്കൂര്‍ കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ വഴിത്തിരിവ്. വീട്ടുടമയുടെ മരുമകള്‍ ദര്‍ശിതയെ കര്‍ണാടകയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും യുവതിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ദര്‍ശിതയുടെ ഭര്‍ത്താവ് വിദേശത്താണ്.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഇരിക്കൂർ കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ സുമതിയുടെ വീട്ടിൽ കവർച്ച നടന്നത്. ഷെൽഫിൽ സൂക്ഷിച്ച 30 പവൻ സ്വർണവും നാലുലക്ഷം രൂപയുമാണ് കവര്‍ന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. സുമതി സമീപത്തെ മരിച്ച വീട്ടിലും. മകൻ സൂരജ് ജോലിക്കും, മരുമകൾ സ്വന്തം വീട്ടിലേക്കും പോയ സമയത്താണ് കവർച്ച.
വാതിലിൽ സമീപത്ത് ചവിട്ടിക്കടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ദര്‍ശിതയെ ബന്ധപ്പെടാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഇന്ന് വൈകിട്ടോടെ ദര്‍ശിതയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം കര്‍ണാടക പൊലീസില്‍ നിന്നും ലഭിക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട നിലയിലാണ് മൃതദേഹം എന്നാണ് വിവരം. മുഖം അടിച്ച് വികൃതമാക്കിയിട്ടുണ്ട്.