• സ്വര്‍ണവുമായി രന്യ പിടിയിലായത് മാര്‍ച്ച് മൂന്നിന്
  • കടത്താന്‍ ശ്രമിച്ചത് 14.8 കിലോ സ്വര്‍ണം
  • കാലാവധി പൂര്‍ത്തിയാകുന്നത് വരെ ജാമ്യാപേക്ഷ നല്‍കാനാവില്ല

ദുബായില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച് കോഫെപോസ ബോര്‍ഡ്. ഈ കാലാവധി പൂര്‍ത്തിയാകുംവരെ രന്യയ്ക്ക് ജാമ്യാപേക്ഷ നല്‍കാനുമാവില്ല. കേസ് അന്വേഷിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ബെംഗളൂരു കോടതി രന്യയ്ക്കും കൂട്ടാളി തരുണ്‍ രാജുവിനും നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കോഫെപോസ (വിദേശനാണ്യസംരക്ഷണവും കള്ളക്കടത്ത് തടയലും നിയമം) ബോര്‍ഡ് വിധിയോടെ ഇത് റദ്ദാകും. Also Read: രാവിലെ ദുബായ്; വൈകീട്ട് ബെംഗളൂരു; ആണ്‍സുഹൃത്തിനൊപ്പം രന്യ പറന്നത് 26 തവണ

കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കോഫെപോസ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ രന്യ കസ്റ്റഡിയില്‍ത്തന്നെയായിരുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ സംശയിക്കപ്പെടുന്നവരെ ഒരുവര്‍ഷം വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോഫെപോസ ബോര്‍ഡിന് അധികാരമുണ്ട്. ഇതാണ് രന്യയ്ക്ക് വിനയായത്. Read More: സ്വര്‍ണം കിട്ടിയതോടെ രന്യ ശുചിമുറിയിലേക്ക്; അരക്കെട്ടിലും പോക്കറ്റിലും തിരുകി

ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് 12.56 കോടി രൂപ വിലമതിക്കുന്ന 14.8 കിലോ സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിനാണ് രന്യ റാവു പിടിയിലായത്. ദുബായില്‍ നിന്ന് ഒട്ടേറെത്തവണ രന്യ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. തരുണ്‍ രാജുവിനൊപ്പം രന്യ 26 തവണ ദുബായില്‍ പോയി തിരികെ വന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. 2023 മുതല്‍ 2025 വരെ രന്യ 52 തവണ ദുബായിലേക്ക് പോയി വന്നു. ഇതെല്ലാം സ്വര്‍ണം കടത്താനായിരുന്നുവെന്നാണ് നിഗമനം. Read More: കുറ്റം തല്ലിസമ്മതിപ്പിച്ചു; നിരന്തരം മുഖത്തടിച്ചു; ഗുരുതര ആരോപണവുമായി നടി

അറസ്റ്റിലായ ശേഷം പലവട്ടം രന്യ ജാമ്യത്തിന് ശ്രമിച്ചു. മാര്‍ച്ച് 14ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയും മാര്‍ച്ച് 27ന് സെഷന്‍സ് കോടതിയും ഏപ്രില്‍ 26ന് കര്‍ണാടക ഹൈക്കോടതിയും ജാമ്യാപേക്ഷകള്‍ തള്ളി. ഡിആര്‍ഐ നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല എന്ന സാങ്കേതിക കാരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അവര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. എന്നാല്‍ അതിനുമുന്‍പ് സര്‍ക്കാര്‍ കോഫെപോസ നടപടി സ്വീകരിച്ചതിനാല്‍ പുറത്തിറങ്ങാനായില്ല.

ഹര്‍ഷവര്‍ധിനി രന്യ എന്നും അറിയപ്പെടുന്ന രന്യ റാവു കന്നഡയിലും തമിഴിലും അറിയപ്പെടുന്ന ചലച്ചിത്ര താരവും മോഡലുമാണ്. ‘മാണിക്യ’ പോലുള്ള സിനിമകളിലൂടെയാണ് അവര്‍ പ്രശസ്തയായത്. വിക്രം പ്രഭുവിന്‍റെ നായികയായി തമിഴില്‍ ‘വാഗ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2017ല്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷമിട്ട 'പതക്കി'യാണ് മറ്റൊരു ചിത്രം.

ENGLISH SUMMARY:

Ranya Rao, a Kannada actress, received a one-year prison sentence from the COFEPOSA Board for her involvement in a major gold smuggling case from Dubai. She was caught with 14.8 kg of gold worth ₹12.56 crore at Bengaluru airport and is suspected of 52 trips to Dubai for smuggling.