തിരുവനന്തപുരം വെള്ളറടയ്ക്ക് സമീപം പനച്ചമൂട് വീട്ടമ്മയെ അയൽക്കാരൻ കൊന്ന് കുഴിച്ചിട്ടു. നാല് ദിവസമായി കാണാതിരുന്ന പ്രീയംവദയാണ് കൊല്ലപ്പെട്ടത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി വിനോദ് കുറ്റം സമ്മതിച്ചു. വിനോദിൻ്റെ മക്കളാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്.
48 കാരിയായ പ്രിയംവദയ്ക്കാണ് ദാരുണ അന്ത്യം. കൊല്ലപ്പെട്ടത് സ്വന്തം വീടിൻ്റെ തൊട്ടുമുന്നിലുള്ള രണ്ടാമത്തെ വീട്ടിൽ. കൊന്നത് അയൽക്കാരൻ വിനോദ്. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റക്കായിരുന്നു പ്രിയംവദയുടെ താമസം. വ്യാഴാഴ്ച രാവിലെ പതിവ് പോലെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയ പ്രീയംവദ തിരികെ വന്നില്ല. പൊലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ വിനോദും പങ്കാളിയായിരുന്നു.
ഭാര്യ വിദേശത്തായതിനാൽ വിനോദ് ഒറ്റക്കും രണ്ട് മക്കൾ തൊട്ടടുത്ത വീട്ടിൽ ഭാര്യയുടെ അമ്മയ്ക്കൊപ്പവുമാണ് കഴിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിൽ മക്കൾ കാല് കാണുകയും അവർ വല്ല്യമ്മയോട് പറഞ്ഞതോടെയുമാണ് കൊലപാതകം പുറത്തറിഞ്ഞത്.
വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകുന്ന സമയം കടം വാങ്ങിയ പണം പ്രീയംവദ വിനോദിനോട് ചോദിച്ചു. ആ തർക്കത്തിനിടെ വിനോദിന്റെ അടിയേറ്റ് ബോദം പോയി. പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് വിനോദിൻ്റെ കുറ്റസമ്മത മൊഴി. മൃതദേഹം കുഴിച്ചിടാൻ സഹോദരൻ സന്തോഷും സഹായിച്ചതിനാൽ ഇരുവരും കസ്‌റ്റഡിയിലാണ്.