കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് അനില മരിച്ചത്. അനിലയുടെ മുത്തശ്ശി പിറവന്തൂർ കുര്യോട്ടുമലയിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മൃതശരീരത്തിന് ചുവട്ടിൽ കരഞ്ഞ് തളർന്ന് അവശയായി കിടക്കുന്നതാണ് കണ്ടതെന്ന് മുത്തശ്ശി പറഞ്ഞു. അനിലയുടെ മരണത്തിന് പിന്നാലെ ഒളിവിൽപോയ ഭർത്താവ് വിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുൻപാണ് വിഷ്ണുവും അനിലയും കുരിയോട്ടുമലയിലേക്ക് എത്തിയത്. ആര്യങ്കാവ് സ്വദേശിയാണ് അനില. ഇടമൺ സ്വദേശിയായ വിഷ്ണുവുമായി പ്രണയത്തിലായി വിവാഹിതരായതാണ്. തുടർന്ന് അനിലയുടെ മാതാവിന് ലഭിച്ച കുരിയോട്ടുമലയിലെ സ്ഥലത്ത് എത്തി താമസിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ വിഷ്ണു എല്ലാദിവസവും മദ്യപിച്ചെത്തി ഭാര്യ അനിലയെ മർദിച്ചിരുന്നതായി കോളനിയിലുള്ളവർ പൊലീസിന് അന്ന് മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുൻപുള്ള രാത്രിയിലും അനിലയെ വിഷ്ണു മർദിച്ചിരുന്നു. മർദനത്തിനിരയായ ശേഷം അനില വിഷ്ണുവിൻ്റെ മാതാപിതാക്കളെ വിവരമറിയിക്കുകയും അവരെത്തി ഒത്തുതീർപ്പ് ചർച്ച നടത്തുകയും ചെയ്തിരുന്നു.
പക്ഷേ അവർ തിരികെ മടങ്ങി പോയതിന് പിന്നാലെ വീണ്ടും വിഷ്ണു മർദിച്ചതായാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇത് സൂചിപ്പിക്കുന്ന അനില എഴുതിയ കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.