ഫെയ്സ്ബുക്ക് ഗ്രൂപ്പ് രൂപീകരിച്ച് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി സി കെ പ്രജിത്ത് പൊലീസ് പിടിയിലായി . 'തൂവൽ കൊട്ടാരം' ഫെയ്സ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്മിഷനാണ് പ്രജിത്ത്. വീട്ടമ്മമാരാണ് പ്രജിത്തിന്‍റെ പ്രധാന ഇരകള്‍ . സൗഹൃദക്കൂട്ടായ്മയിലെത്തുന്നവരില്‍ നിന്ന് പലകാര്യങ്ങള്‍ പറഞ്ഞ് പണം വാങ്ങിയ ശേഷം മുങ്ങുന്നതാണ് ഇയാളുടെ രീതി.
പിടിയിലായത് ആനിക്കാട്ടെ 52കാരിയുടെ പരാതിയിൽ
ആനിക്കാട് സ്വദേശിനിയില്‍ നിന്ന് പലപ്പോഴായി പ്രജിത്ത് തട്ടിയെടുത്തത് 6,80,801 രൂപയാണ് . 2023 മേയ് മുതൽ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഇയാളുടെ അക്കൗണ്ടിലേക്കും മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്കുമായാണ് പണം വാങ്ങിയത്. പണം തിരികെ നൽകാതെ വന്നതോടെയാണ് വീട്ടമ്മയ്ക്ക് തട്ടിപ്പ് മനസ്സിലായത്.
കഴിഞ്ഞ നവംബറിലാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. കോഴിക്കോട് സ്വദേശിയായ പ്രതിയുടെ നമ്പർ പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ ട്രാക്ക് ചെയ്തു പിന്നീട് ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി. ഒടുവിൽ വീടിനു സമീപത്തു നിന്നാണ് പ്രതി പിടിയിലായത്.
പ്രതി ഗ്രൂപ്പ് നിർമ്മിച്ചത് പലരെയും പരിചയപ്പെട്ട് പണം തട്ടാനാണോ എന്ന് പൊലീസിന് സംശയമുണ്ട്. മറ്റുള്ളവരില്‍ നിന്ന് ഇത്തരത്തിൽ പ്രതി പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണ്. 'തൂവൽ കൊട്ടാരം' ഗ്രൂപ്പിലെ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കബളിപ്പിക്കപ്പെട്ടതായി മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു