chenthamara-01

ചെയ്ത തെറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതിയിൽ പറഞ്ഞ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര, തൊട്ടുപിന്നാലെ നിലപാട് മാറ്റി. ചിറ്റൂർ കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ തുടങ്ങി മിനിറ്റുകൾക്കുള്ളിലായിരുന്നു നിലപാടുമാറ്റം. കുറ്റസമ്മതമൊഴിയുടെ ഭവിഷ്യത്ത് മനസിലാക്കാൻ അഭിഭാഷകരുമായി സംസാരിക്കാൻ സമയം അനുവദിച്ചതിന് പിന്നാലെയാണ് മൊഴി നൽകാനില്ലെന്ന് പ്രതി കോടതിയെ അറിയിച്ചത്.

 

‘രക്ഷപ്പെടണമെന്നില്ല. ചെയ്തത് തെറ്റ് തന്നെയാണ്. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നൽകുന്നത്’ ഇതായിരുന്നു കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ തുടങ്ങിയ സമയത്തെ ചെന്താമരയുടെ നിലപാട്. മൊഴി നൽകിയാലുണ്ടാവുന്ന ഭവിഷ്യത്ത് അറിയാമോ എന്നതിന് അറിയില്ലെന്ന് പറഞ്ഞ ചെന്താമരയ്ക്ക് ചിറ്റൂർ കോടതി ജഡ്ജി എസ്.ശിവദാസ് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം നൽകി. പത്ത് മിനിറ്റിന് ശേഷം കോടതി വീണ്ടും ചേർന്നപ്പോൾ ചെന്താമര ആദ്യ നിലപാട് തിരുത്തി. കുറ്റസമ്മത മൊഴിക്ക് തയ്യാറല്ല.

കഴിഞ്ഞമാസം 27 നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അടുത്ത വീട്ടുകാരനായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പ്രതി നിലപാട് മാറ്റിയതോടെ കുറ്റസമ്മത മൊഴി വിചാരണയ്ക്ക് ബലം നൽകുമെന്ന അന്വേഷണ സംഘത്തിന്‍റെ കണക്ക് കൂട്ടലാണ് തെറ്റിയത്.

ENGLISH SUMMARY:

In a dramatic courtroom twist, the accused in the Nenmara double murder case, Chenthamara, initially expressed no desire to escape punishment but later withdrew the confession statement after consulting with lawyers.