സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. ബിനോയ് വിശ്വം ദുര്‍ബലനായ സെക്രട്ടറിയെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. ബിനോയ് വിശ്വത്തിന്റെ നിലപാടുകള്‍ക്ക് ശക്തിയില്ല. ആശ സമരത്തിൻ ആദ്യം നിലപാട് പറയേണ്ടതിന് പകരം തിരഞ്ഞെടുപ്പിൽ തോറ്റതിനുശേഷം ആണ് നിലപാട് അറിയിച്ചത്. ഇത് പാർട്ടിയെ പരിഹാസ്യമാക്കി. മുന്‍ സെക്രട്ടറിമാര്‍ കൃത്യമായി നിലപാട് പറഞ്ഞിരുന്നു എന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
രണ്ടാം പിണറായി സർക്കാർ ഇടതുപക്ഷ സ്വഭാവമുള്ള സർക്കാർ ആയിരുന്നില്ലെന്നാണ് മറ്റൊരു വിമര്‍ശനം. ഏകാധിപത്യ പ്രവണത പലപ്പോഴും പ്രകടമായി. പരമ്പരാഗത തൊഴിൽ മേഖലകളെ അവഗണിച്ചു. കയർ ,കശുവണ്ടി അടക്കം പരമ്പരാഗത മേഖലകൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. നിർമാണ മേഖലയിലെ ക്ഷേമ പെൻഷൻ 18 മാസം മുടങ്ങിയ കാര്യവും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എഐവൈഎഫിന്‍റെ പ്രവര്‍ത്തനത്തെ പറ്റിയും വിമര്‍ശനമുണ്ടായി.
എഐവൈഎഫിന്‍റെ സംസ്ഥാന സെക്രട്ടറി മത്സരിച്ച ഹരിപ്പാട്ട് കൊടി പിടിക്കാൻ എഐവൈഎഫുകാരുണ്ടായില്ല. കോൺഗ്രസിനും ബിജെപിക്കും യുവാക്കൾ ധാരാളമുള്ളപ്പോള്‍ പാർട്ടിയിൽനിന്ന് യുവാക്കൾ അകന്നുപോകുന്നു എന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ചേർത്തലയിലെ വിജയത്തിന് സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ മികവും പ്രധാന ഘടകമായെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.