കൊല്ലം കടയ്ക്കലില്‍ അച്ഛനെയും മകനെയും ചുറ്റിക കൊണ്ട് തലക്കടിച്ച്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു പേര്‍ പൊലീസ് പിടിയിലായി. മദ്യലഹരിയിലെത്തിയ സംഘം വീട്ടില്‍കയറിയാണ് ആക്രമിച്ചത്. കടയ്ക്കൽ ചരിപ്പറമ്പ് വെളുന്തറ സ്വദേശിയായ വിഷ്ണു വിഷ്ണുവിന്റെ അച്ഛൻ തുളസീധരൻ എന്നിവർക്കാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റത്. കേസിൽ വിഷ്ണുവിന്റെ അയൽവാസിയായ സ്വദേശിയായ ഉണ്ണി, ഉണ്ണിയുടെ സുഹൃത്തുക്കളായ ബിനു രഞ്ജിത്ത് എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനൊന്നിന് രാവിലെ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ പിന്നീട് രാത്രി മദ്യപിച്ച് എത്തി വിഷ്ണുവിനെയും അച്ഛൻ തുളസീധരനെയും വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ചുറ്റികയ്ക്ക് തലയ്ക്ക് അടിച്ചതിനു ശേഷം കാലിൽ പിടിച്ചു വലിച്ചിഴച്ച് വീടിനു സമയത്തുള്ള റോഡിൽ എത്തിച്ച് ബിയർ കുപ്പി കൊണ്ട് മുഖത്തും തലയ്ക്കും അടിച്ചു.
അവശനിലയിലായ രണ്ടുപേരെയും ബന്ധുക്കൾ കടയ്ക്കൽ താലൂക്കാശുപത്രിയില്‍ എത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നരഹത്യ ശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.