എറണാകുളം ജനറൽ ആശുപത്രിയിലെത്തുന്ന കാൻസർ രോഗികൾക്കാശ്വാസമായി അഭയകേന്ദ്രമൊരുങ്ങി. അഗതികളുടെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിന്റെ സ്ഥലത്താണ് ഹെവൻ ഓഫ് ഹോപ് എന്ന താമസ സൗകര്യം തയ്യാറായിരിക്കുന്നത്.
നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് ചികിത്സ കാലയളവിൽ താമസിക്കുന്നതിനായാണ് എറണാകുളം ജനറൽ ആശുപത്രിക്ക് എതിർവശത്തായി അഭയ കേന്ദ്രം തയ്യാറായിരിക്കുന്നത്. ജനറൽ ആശുപത്രിയിൽ കാൻസറിന് അത്യാധുനിക ചികിത്സാ സൗകര്യമുണ്ടെങ്കിലും, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമീപത്ത് നിന്നും മതിയായ താമസസൗകര്യമില്ല. കീമോ തെറാപ്പിക്കും, റേഡിയേഷനുമായി എത്തുന്ന പാവപ്പെട്ടവരുടെ അവസ്ഥ കണ്ട എസ്ഡി സന്യാസ സമൂഹം അഭയ കേന്ദ്രത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. തുടർന്ന് എസ്ഡി സന്യാസ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം–അങ്കമാലി അതിരൂപതാംഗവുമായ ഫാ.ധന്യൻ വർഗീസ് പയ്യപ്പിള്ളിയുടെ സ്മരണാർഥം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടമൊരുങ്ങി
13 സെന്റ് സ്ഥലത്ത് 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. 4 നിലകളുള്ള കെട്ടിടത്തിൽ ഒരേ സമയം 32 രോഗികൾക്കും ബന്ധുക്കൾക്കും താമസിക്കാം. അഭയകേന്ദ്രത്തിന്റെ ഉദ്‌ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ.കുര്യൻ നാളെ നിർവഹിക്കും.