us-stock-market

യുഎസിലേയ്ക്കുള്ള ഇറക്കുമതിക്ക് ചുമത്തിയ തിരിച്ചടിത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച്  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടിയില്‍ കുതിച്ച് യുഎസ് വിപണി. 2008 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് സൂചികകളില്‍ ഇന്നലെയുണ്ടായത്. 

ഇളവില്‍ നിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപ്, തീരുവ 125 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ, 104 ശതമാനം തിരിച്ചടിത്തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ, ചൈന 84 ശതമാനം തീരുവ ചുമത്തി തിരിച്ചടിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. 

ഡൗ ജോണ്‍സ് സൂചിക 2962 പോയിന്‍റ് (7.87%) ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഡൗ ജോണ്‍സിന്‍റെ ഏറ്റവും വലിയ പ്രതിദിന നേട്ടമാണിത്. എസ് ആന്‍ഡ് പി 500 9.52 ശതമാനം നേട്ടത്തോടെ 2008 ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തി. നാസ്ഡാക് സൂചിക 12.16 ശതമാനമാണ് ഉയര്‍ന്നത്. 

 

ബിറ്റ്കോയിന്‍ 5.4 ശതമാനം ഉയര്‍ന്നു. എക്സ്ആർപി, സോളാനയും എന്നിവ 11 ശതമാനം വരെ ഉയര്‍ന്നു. 

വാൾസ്ട്രീറ്റിലെ നേട്ടത്തിന്‍റെ ചുവടുപിടിച്ച് വ്യാഴാഴ്ച ഏഷ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കി 10 ശതമാനത്തിലധികം ഉയർന്നു> ദക്ഷിണകൊറിയന്‍ സൂചികകളായി കൊസ്പി, കൊസ്ദാക് എന്നിവ അഞ്ച് ശതമാനം വരെ ഉയര്‍ന്നു. 

അതേസമയം മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് അവധിയാണ്. 

ENGLISH SUMMARY:

The US stock market witnessed its biggest single-day gain since 2008 after President Donald Trump announced a 90-day suspension of retaliatory import tariffs. The move sparked strong investor confidence, resulting in a sharp surge in major indices.