kerala-gold-price

പശ്ചിമേഷ്യയില്‍ യുദ്ധഭീതി അകലാതെ തുടരുമ്പോഴും സ്വര്‍ണ വില വീണ്ടും താഴേക്ക്. പവന് 1440 രൂപ കുറഞ്ഞ് 1,18,560 രൂപയായി. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14820 രൂപയിലെത്തി. സംഘര്‍ഷം ആരംഭിച്ച ശേഷം താഴേക്ക് പോയ സ്വര്‍ണ വില ശനിയാഴ്ച 1,840 രൂപ കൂടിയിരുന്നു. ഇത് താല്‍ക്കാലികം എന്ന് തോന്നിപ്പിക്കുന്നതാണ് ഇന്നത്തെ ഇടിവ്. 

എണ്ണയെ ലക്ഷ്യമാക്കി ആക്രമണം; സൗദിയുടെ ഇടപെടലിലും രക്ഷയില്ല; ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടന്നു

രാജ്യാന്തര വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞതാണ് കേരളത്തെയും ബാധിച്ചത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 5172 ഡോളറിലായിരുന്ന രാജ്യാന്തര വില ഇന്ന് 5013 ഡോളര്‍ വരെ താഴ്ന്നു. 5090 ഡോളറിലാണ് നിലവില്‍ വ്യാപാരം. ക്രൂഡ് ഓയില്‍ വില കുതിക്കുമ്പോള്‍ പണപ്പെരുപ്പ ഭീതി ഉയരുന്നതാണ് രാജ്യാന്തര വിലയെ ഉയര്‍ത്തുന്നത്. ഇതോടെ സമീപഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറയും. പലിശ ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യത സ്വര്‍ണ വിലയെ ഇടിക്കുന്നതാണ്. 

 

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡോളര്‍ മൂന്നു മാസത്തെ ഉയരത്തിലെത്തി. സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ഡോളറിലേക്ക് മാറിയതാണ് കാരണം.  10 വര്‍ഷ യു.എസ് ട്രഷറി ബോണ്ടുകളുടെ ആദായം ഒരു മാസത്തെ ഉയര്‍ന്ന തലത്തിലാണ്.  ഇതോടെ ഡോളറില്‍ വ്യാപാരം നടക്കുന്ന സ്വര്‍ണം വാങ്ങുകയെന്നത്  ചെലവേറിയതാണ് ‍ഡിമാന്‍ഡ് കുറയ്ക്കുന്നത്. 

 

18 കാരറ്റിന് പവന് 1200 രൂപ കുറഞ്ഞു. 97,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 150 രൂപ കുറഞ്ഞ് 12,175 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് 280 രൂപയാണ് തിങ്കളാഴ്ചയിലെ വില.

ENGLISH SUMMARY:

Gold price today has seen a significant drop in Kerala, reflecting a broader decline in international markets. This decrease, influenced by geopolitical tensions and a strengthening dollar, has made gold less attractive for investors.