AI Generated Image
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതിനിടെ നാലു വര്‍ഷത്തിനിടെ ആദ്യമായി രാജ്യാന്തര എണ്ണ വില 100 ഡോളര്‍ പിന്നിട്ടു. ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് പിന്നിലെ പശ്ചിമേഷ്യയിലെ എണ്ണ ഉല്‍പാദക രാജ്യങ്ങളായ കുവൈത്ത്, ഇറാഖ്, യുഎഇ എന്നിവ ഉല്‍പാദം കുറച്ചതും യു.എസ്, ഇസ്രയേല്‍, ഇറാന്‍ എന്നിവര്‍ റിഫൈനറികളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ചതും ക്രൂഡ് ഓയില്‍ വില ഉയര്‍ത്തി. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിലെത്തി.
വെള്ളിയാഴ്ച 92 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ 18.03 ശതമാനമാണ് വര്‍ധനവ്. യു.എസ് എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്‍റര്‍മിഡിയേറ്റ് ക്രൂഡ് ബാരലിന് 20.23 ശതമാനം ഉയര്‍ന്ന് 110.40 ഡോളറിലെത്തി. 2022 ലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് ശേഷം ആദ്യമായാണ് എണ്ണ വില 100 ഡോളര്‍ പിന്നിടുന്നത്. അതേസമയം, രാജ്യാന്തര എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവിനെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തള്ളി. ഇറാന്‍റെ ആണവഭീഷണി തള്ളാന്‍ നല്‍കേണ്ടി ചെറിയ വില എന്നാണ് ഇതിനോട് ട്രംപ് പ്രതികരിച്ചത്.
ലോകത്തെ എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ദിവസം 15 മില്യണ്‍ ബാരല്‍ എണ്ണയാണ് പശ്ചിമേഷ്യയില്‍ നിന്നും ഇതുവഴി കടന്നു പോകുന്നത്. ഇറാന്‍റെ ഭീഷണിക്ക് പിന്നാലെ ഹോര്‍മുസ് വഴിയുള്ള എണ്ണ വിതരണം ഏതാണ്ട് അടഞ്ഞമട്ടാണ്. എണ്ണ വിതരണം തടസപ്പെടുന്നതിനെ സംഭരണ ശേഷി കുറയുന്നതിനാല്‍ ഇറാഖ്, കുവൈത്ത്, യുഎഇ എന്നിവ എണ്ണ ഉല്‍പാദനം കുറച്ചിട്ടുണ്ട്. ഇതാണ് വില ഉയര്‍ത്തുന്നത്. പ്രധാന എണ്ണ വിതരണക്കാരായ സൗദി അറേബ്യ ചെങ്കടല്‍ വഴിയുള്ള വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഹോര്‍മുസിലെ വിതരണത്തിലെ ഇടിവിനെ മറികടക്കാന്‍ ഇതിനാകുന്നില്ല.
അതേസമയം, ഇറാന്‍, ഇസ്രയേല്‍, യു.എസ് എന്നിവ ഓയില്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നതും വിതരണത്തെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം ഇറാനിലെ റിഫൈനറികളില്‍ ഇസ്രയേല്‍ വലിയ ആക്രമണം നടത്തി. തിരിച്ചടിയായി ഇസ്രയേലിലെ ഹൈഫ ബേയിലെ ബസാൻ ഗ്രൂപ്പ് എണ്ണ ശുദ്ധീകരണശാല ഐആർജിസി ആക്രമിച്ചു. നേരത്തെ തന്നെ ഗള്‍ഫിലെ റിഫൈനറികളില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്.
എണ്ണ വില കുതിച്ചതിന് പിന്നാലെ ഏഷ്യന്‍ വിപണികളില്‍ ഇടിവാണ്. ജപ്പാന്‍റെ നിക്കി 6.22 ശതമാനവും ദക്ഷിണകൊറിയന്‍ വിപണിയായ കോസ്പി 6.68 ശതമാനവും ഇടിഞ്ഞു.