rafal

വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡോണ്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യന്‍ ആക്രമണത്തില്‍ വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ അടക്കം ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെത്തി. കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയും ആക്രമണം നടത്തിയതോടെ പരുങ്ങലിന്‍റെ അവസ്ഥയിലാണ് പാക്കിസ്ഥാന്‍. 

പാക്കിസ്ഥാന്‍റെ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി ഇന്ത്യ നല്‍കി. ഈ സാഹചര്യത്തില്‍ യുദ്ധത്തിന്‍റെ ആശങ്കകള്‍ സജീവമാണ്. ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കോ ഹ്രസ്വകാല യുദ്ധത്തിലേക്കോ കടന്നാല്‍ വലിയ സാമ്പത്തിക ബാധ്യത ഇരു രാജ്യങ്ങള്‍ക്കുമുണ്ടാകും. ഒരു ദിവസം യുദ്ധം നടത്താന്‍ ഇന്ത്യ ചുരുങ്ങിയത് 1460 കോടി രൂപയെങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 

രാജ്യത്തിന്‍റെ സ്ഥാനം, സംഘർഷത്തിന്‍റെ തോത്, ആരെ പിന്തുണയ്ക്കുന്നു എന്നിങ്ങനെ പലഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യുദ്ധ ചിലവ് വരുന്നതെന്നതിനാല്‍ കൃത്യമായൊരു സംഖ്യ പ്രവചിക്കുക എളുപ്പമല്ല. എന്നാല്‍ വിശകലനങ്ങള്‍ പ്രകാരം ഒരു ഹ്രസ്വകാല യുദ്ധം നടത്തുകയാണെങ്കില്‍ ഇന്ത്യക്ക് പ്രതിദിനം 1,460 കോടി മുതൽ 5,000 കോടി രൂപ വരെ ചിലവ് വരുമെന്നാണ് ഫോറിൻ അഫയേഴ്‌സ് ഫോറം പറയുന്നത്. 

ദീര്‍ഘകാല യുദ്ധമാണെങ്കില്‍ ചിലവ് ഇനിയും കൂടും. മാക്രോ ഇക്കണോമിക് ആഘാതങ്ങൾ കൂടി കണക്കാക്കിയാല്‍ പ്രതിദിനം 17.8 ബില്യൺ ഡോളറിലധികം (1.34 ലക്ഷം കോടി രൂപ) ഇന്ത്യയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാം എന്നാണ് യുഎഇ ആസ്ഥാനമായുള്ള ഫോറിൻ അഫയേഴ്സ് ഫോറം കണക്കാക്കുന്നത്. 

കാര്‍ഗില്‍ യുദ്ധകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ചിലവ് അതിഭീകരാണ്. ഇന്ത്യ അന്ന് പ്രതിദിനം 1,400  കോടി രൂപയാണ് ചിലവാക്കിയത്. പാകിസ്ഥാന്‍റെ ചിലവ് പ്രതിദിനം 370 കോടി രൂപായിരുന്നു. ഇന്നത്തെ സാഹചര്യത്തിലേക്ക് വരുമ്പോള്‍ ഇതില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം. 

സമീപകാലത്ത് സമ്പൂര്‍ണ യുദ്ധം നടത്തിയ ഇസ്രയേലിന്‍റെ കണക്കുകകള്‍ ഉദാഹരണമാക്കാം. ഇസ്രായേലിന്‍റെ സൈനികചിലവ് 2024 ൽ 65 ശതമാനം വർധിച്ച് 46.5 ബില്യൺ ഡോളറായി ഉയര്‍ന്നു. ജിഡിപിയുടെ 8.8 ശതമാനമാണ് ഇസ്രയേലിന്‍റെ സൈനിക ചിലവ്.  2015 ലെ പ്രതിരോധ വിഹിതത്തിൽ നിന്ന് 135 ശതമാനം വർധനവാണ് സമീപകാല യുദ്ധം ഇസ്രയേലിന് ഉണ്ടാക്കിയത്. ഹമാസിന്‍റെ ഒക്ടോബർ 7 ആക്രമണത്തെ തുടർന്ന് ഡിസംബറിൽ മാത്രം ഇസ്രായേൽ സർക്കാർ സൈനികആവശ്യങ്ങള്‍ക്കായി 6 ബില്യൺ ഡോളർ ചിലവഴിച്ചു. 

ഏറ്റവും പുതിയ കേന്ദ്ര ബജറ്റിൽ 6.21 ലക്ഷം കോടി രൂപയാണ് ഇന്ത്യ സൈനിക ചിലവുകള്‍ക്കായി നീക്കിവെച്ചത്. 200 ബില്യണുള്ള ചൈനയുടെ 2024-ലെ പ്രതിരോധ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ചുരുങ്ങിയതാണ്.  ജിഡിപിയുടെ രണ്ട് ശതമാനത്തിൽ താഴെയാണിത്. യുദ്ധം വരികയാണെങ്കില്‍ പ്രതിരോധ വിഹിതം വര്‍ധിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകും. 

നികുതിദായകര്‍ക്ക് മുകളില്‍ യുദ്ധകാല സെസ് അല്ലെങ്കിൽ സർചാർജിനുള്ള സാധ്യതയും വരും. യുദ്ധ ചിലവുകള്‍ക്കായി ഇസ്രയേല്‍ ആദായനികുതി ബ്രാക്കറ്റുകൾ മാറ്റുകയും സമ്പന്നരിൽ നിന്ന് ഈടാക്കുന്ന സൂപ്പർടാക്സ് വർധിപ്പിക്കുകയും ചെയ്തിരുന്നു.  ചിലവ് ചുരുക്കൽ പാക്കേജായിരുന്നു മറ്റൊന്ന്. 

ഇന്ത്യ–പാക്ക് സമ്പൂര്‍ണ യുദ്ധം നടന്നാല്‍ ഓഹരി വിപണിയില്‍ നിന്ന് വലിയൊരു വിറ്റഴിക്കല്‍ നടക്കും. ഇത് വലിയ തിരിച്ചടി വിപണിയിലുണ്ടാക്കും. നികുതിദായകര്‍ക്ക് മുകളില്‍ യുദ്ധകാല സെസ് അല്ലെങ്കിൽ സർചാർജിനുള്ള സാധ്യതയും രൂപയുടെ ഇടിവും പ്രതീക്ഷിക്കാവുന്നതാണ്. പഹല്‍ഗാം ഭീകരാക്രമണം മുതല്‍ പാക്കിസ്ഥാന്‍ ഓഹരി വിപണി ഇടിവിലാണ്. ഓപ്പറേഷൻ സിന്ദൂരിനെ  തുടർന്ന് 6,500 പോയിന്‍റാണ് പാക്ക് വിപണിയിലുണ്ടായ ഇടിവ്. എന്നാല്‍ ഇന്ത്യന്‍ സൂചികകള്‍ പ്രതിരോധിക്കുന്നതും കണ്ടു.  

ചരിത്രപരമായി ഇന്ത്യന്‍ സൂചികകള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കാർഗിൽ യുദ്ധത്തിന് മുന്‍പ് 8.3% പ്രാരംഭ ഇടിവ് നേരിട്ടെങ്കിലും തൊട്ടടുത്ത അടുത്ത മാസത്തിൽ സൂചിക 16.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിലും ബലാക്കോട്ട് ആക്രമണ സമയത്തിന് ശേഷവും ഇന്ത്യന്‍ ഓഹരി സൂചിക നേട്ടത്തിലായിരുന്നു. 

ENGLISH SUMMARY:

Reports reveal that Pakistan requires ₹370 crore per day to sustain warfare, raising concerns over its economic capacity amidst India's strong retaliatory strikes. The financial strain highlights Pakistan's growing challenges in continuing large-scale military operations.