രാജ്യത്തെ യുവതീ-യുവാക്കൾക്കു സന്തോഷ വാർത്ത. കേന്ദ്ര സർക്കാറിൽ പുതുതായി 2.8 ലക്ഷം ഒഴിവുകൾ വരുന്നു. പൊലീസ്, ഐടി, കസ്റ്റംസ് തുടങ്ങിയ ആകർഷക വകുപ്പുകളിലാണ് ഒഴിവിന്റെ സിംഹഭാഗവും.
ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പദ്ധതികളും തീരുമാനങ്ങളുമാണ് കേന്ദ്ര സർക്കാറിൽ ഒഴിവുകളുടെ കലവറ സൃഷ്ടിച്ചിരിക്കുന്നത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് ജീവനക്കാരുടെ എണ്ണം ഇപ്പോഴുള്ള 46000ൽ നിന്ന് 80,000 ആയി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. 2018 മാർച്ചോടെ ജീവനക്കാരുടെ എണ്ണം ഈ നിലയിലേക്ക് ഉയർത്താനാണു വകുപ്പ് ആലോചിക്കുന്നത്. കസ്റ്റംസ്, എക്സൈസ് വകുപ്പുകളിൽ ഇപ്പോളുള്ള ജീവനക്കാരുടെ എണ്ണം 50,600ൽനിന്ന് 91700 ആയി ഉയർത്താനും തീരുമാനമുണ്ട്.
ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ്, അറ്റോമിക് എനർജി, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്, വിദേശകാര്യം തുടങ്ങിയ വകുപ്പുകളും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. 2016ൽ 1.88 ജീവനക്കാരെ പുതുതായി നിയമിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നെങ്കിലും ഐടി, കസ്റ്റംസ്, സെൻട്രൽ എക്സൈസ് വകുപ്പുകളൊന്നും പുതിയ നിയമനങ്ങൾ നടത്തിയിരുന്നില്ല. ഇത് ജീവനക്കാരുടെ എണ്ണത്തിൽ 2015ലേതിനേക്കാൾ 21000 പേരുടെ കുറവുണ്ടാക്കി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 9294ൽനിന്ന് 11403 ആയി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ ജീവനക്കാരുടെ എണ്ണം 4012ൽനിന്ന് 6258 ആയും ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ എണ്ണം 921 ൽ നിന്ന് 1218 ആയും വർധിപ്പിക്കാനും തീരുമാനമുണ്ട്.