യുഎഇയില്‍ യോഗ്യതയുള്ള സ്വദേശികൾ ഉണ്ടായിരിക്കെ വിദേശികൾക്ക് സ്വകാര്യമേഖലയിൽ നിയമനം നൽകില്ലെന്ന് സ്വദേശിവൽകരണ, മാനവ വിഭവശേഷി മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ്. മന്ത്രാലയത്തിലെ വീസ സംവിധാനം സ്വദേശി തൊഴിലന്വേഷകരുടെ പട്ടികയുമായി ബന്ധിപ്പിച്ചാണ് വിദേശികളുടെ നിയമനത്തിന് നിയന്ത്രണം കൊണ്ടുവരിക.
സ്വകാര്യ മേഖലയിൽനിന്നും ലഭിക്കുന്ന വീസാ അപേക്ഷകളിൽ അനുമതി നൽകുന്നതിന് മുൻപ് അതേ തസ്തികയ്ക്ക് അനുയോജ്യരായ സ്വദേശികളുണ്ടോ എന്ന് മന്ത്രാലയം പരിശോധിക്കും. തൊഴിൽ പരിചയവും യോഗ്യതയും ഒത്തുവന്നാൽ നിശ്ചിത ഒഴിവിൽ സ്വദേശികളെ നിയമിക്കും. സ്വദേശിവൽക്കരണം സ്വകാര്യമേഖലയിൽ ഊർജിതമാക്കുന്നതിനായി 11 മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമനത്തിന് യോഗ്യത നേടുന്നതിനായി തൊഴിൽ മന്ത്രാലയം പരിശീലനം നൽകും. ഇതിൽ പങ്കെടുത്തവർക്കായിരിക്കും മുന്‍ഗണന നല്‍കുക.
തൊഴിൽ, നിയമന കാര്യവുമായി ബന്ധപ്പെട്ട് മന്ത്രാലയം വിളിച്ചാൽ പ്രതികരിക്കാത്തവരെ അയോഗ്യരാക്കും. സ്വദേശികളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് മന്ത്രാലയം ആനുകൂല്യങ്ങൾ നൽകും. ഇതുസംബന്ധിച്ച് 250 കമ്പനികൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ശേഷിക്കുന്ന സ്ഥാപനങ്ങൾക്ക് വൈകാതെ നോട്ടീസ് നൽകും. വിഷൻ 2021 ഭാഗമായാണ് സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തുന്നത്.