സംസ്ഥാന വോളിബോൾ അസോസിയേഷനിൽ ഭരണം തുടരാൻ നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തിൽ ചരടുവലികൾ സജീവം; കടലാസ് ക്ലബ്ബുകളെ രംഗത്തിറക്കി ജില്ലാ അസോസിയേഷനുകൾ പിടിച്ചെടുക്കാൻ ഒരു വിഭാഗത്തിന്റെ ശ്രമം. വർഷങ്ങളായി രംഗത്തുള്ള ക്ലബ്ബുകളെയും സ്ഥാപനങ്ങളെയും വോട്ടെടുപ്പിൽനിന്ന് ഒഴിവാക്കാനാണ് നീക്കം.
അടുത്ത മാസമാണു ജില്ലാ അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ടവകാശമുള്ള 35 സ്ഥാപനങ്ങളുടെ പട്ടികയാണ് കോട്ടയം ജില്ലയിൽ ആദ്യം പുറത്തിറക്കിയത്. വർഷങ്ങളായി ചാംപ്യൻഷിപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലബ്ബുകളും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു. സംസ്ഥാന അസോസിയേഷനിലെ ഭാരവാഹിയുടെ നാട്ടിൽനിന്നാണു പകുതിയിലധികം ക്ലബ്ബുകളും പട്ടികയിൽ ഇടംപിടിച്ചത്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടു ചില പരാതികൾ ജില്ലാ സ്പോർട്സ് കൗൺസിലിനു ലഭിച്ചിട്ടുണ്ട്.
ഇടുക്കിയിലും സമാനരീതിയിലാണു കാര്യങ്ങൾ. കഴിഞ്ഞ നാലു വർഷവും ജില്ലാ ടൂർണമെന്റ് കളിച്ച ടീമിനെപ്പോലും വോട്ടർ പട്ടികയിൽനിന്നു വെട്ടി. ഒരു പഞ്ചായത്തിൽനിന്നു മാത്രം ഒട്ടേറെ കടലാസ് ക്ലബ്ബുകളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിടെ ഇത്രയും ക്ലബ്ബുകൾ ഇല്ലെന്നു ജനപ്രതിനിധികൾ ചില വോളിബോൾ സംഘാടകരെ അറിയിച്ചിട്ടുണ്ട്.