വോളിബോളിൽ ഒട്ടേറെ താരങ്ങൾക്ക് വഴികാട്ടിയായ പരിശീലകൻ പി. ശിവകുമാർ കായികാധ്യാപക ജീവിതത്തോട് വിടപറയുന്നു. തൃശൂർ പേരാമംഗലത്ത് ശിവകുമാർ തുടങ്ങിയ വോളിബോൾ അക്കാഡമിയിൽ പഠിച്ച നൂറോളം താരങ്ങളാണ് കേരള ടീമിൽ ഇടംപിടിച്ചത്.
ക്രിക്കറ്റോ ഫുട്ബോളോ പോലെ വലിയ ഗ്ളാമറോ കായിക പിന്തുണയോ ഇല്ലാതിരുന്നിട്ടും വോളിബോളിനായി അക്കാഡമി തുടങ്ങിയാണ് പി. ശിവകുമാർ ശ്രദ്ധിക്കപ്പെടുന്നത്. 2005ലാണ് തൃശൂർ പേരാമംഗലം ശ്രീദുർഗാ വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനായ ശിവകുമാർ അക്കാഡമി തുടങ്ങിയത്. ഒട്ടേറെ എതിർപ്പുകളെയും സാമ്പത്തിക പരാധീനതളെയും മറികടന്ന് സ്വന്തം ശമ്പളം പോലും ചെലവാക്കിയായിരുന്നു പരിശീലനം. എന്നാൽ അക്കാഡമിയുടെ പ്രവർത്തനം 12 വർഷം പിന്നിടുമ്പോൾ തന്നെ 98 പേരെ കേരള ടീമിലും ഒട്ടേറെപ്പേരെ ഇന്ത്യൻ ക്യാമ്പിലുമെത്തിക്കാനായി.
പല വിഭാഗങ്ങളിലായി ഒട്ടേറെ തവണ കേരള ടീമിന്റെ പരിശീലക കുപ്പായവും അണിഞ്ഞു. കഴിഞ്ഞ ദേശീയ സ്കൂൾ ഗെയിംസിൽ കിരീടം നേടിയ അണ്ടർ 19 വനിതാ വിഭാഗത്തിന്റെയും കരുത്ത് ശിവകുമാറിന്റെ പരിശീലനമായിരുന്നു. ഈ മാസത്തോടെ കായികാധ്യാപക കുപ്പായം അഴിക്കുന്ന ശിവകുമാറിന് ആശംസകളായി പ്രീയ ശിഷ്യരും അക്കാഡമിയിലേക്കെത്തുകയാണ്. നാനൂറിലേറെ കുട്ടികളാണ് ഇപ്പോൾ അക്കാഡമിയിൽ വോളിബോൾ പരിശീലിക്കുന്നത്.