സംസ്ഥാന വോളിബോൾ അസോസിയേഷനിൽ ഭരണം പിടിക്കാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമങ്ങൾക്ക് തടയിടാൻ സ്പോര്‍ട്സ് കൗൺസിൽ. ജില്ലാ അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞടുപ്പിൽ സ്പോര്‍ട്സ് കൗൺസിൽ നിരീക്ഷകരെ അയക്കും. അധികാര ദുർവിനിയോഗം നടത്തുന്നവരെ തുടരാൻ അനുവദിക്കരുതെന്ന് കായിക മന്ത്രി എ.സി.മൊയ്തീനും നിർദേശിച്ചിട്ടുണ്ട്.
കടലാസ് ക്ലബ്ബുകളെ രംഗത്തിറക്കി ജില്ലാ അസോസിയേഷനുകൾ പിടിച്ചെടുക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. വർഷങ്ങളായി രംഗത്തുള്ള ക്ലബ്ബുകളെയും സ്ഥാപനങ്ങളെയും വോട്ടെടുപ്പിൽനിന്ന് ഒഴിവാക്കിയാണ് ഈ നീക്കം. ഇത് തടയാനാണ് നിരീക്ഷകരെ ഏർപ്പെടുത്തുന്നത്. സ്പോർട്സ് കൗൺസിൽ അംഗങ്ങളായ എം.ആർ. രഞ്ജിത്, ഒ.കെ വിനീഷ് തുടങ്ങിയവരാണ് നിരീക്ഷകരായെത്തുക.
12 വർഷത്തിൽ അധികം അസോസിയേഷന്റെ ഏതങ്കിലും പദവി വഹിച്ചവരെ മത്സരിക്കാൻ അനുവദിക്കില്ല. മാനദണ്ഡം ലംഘിച്ചാൽ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കും. അടുത്ത മാസമാണു ജില്ലാ അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. അധികാരം പിടിയ്ക്കാൻ രംഗത്തുവന്നിട്ടുള്ള ക്ലബുകളിൽ പകുതിയിലധികവും സംസ്ഥാന അസോസിയേഷനിലെ ഭാരവാഹിയുടെ നാട്ടിൽനിന്നാണ്.
Advertisement