വോളിബോൾ അസോസിയേഷൻ സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്ന് സ്പോട്സ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ, വോളി അസോസിയേഷൻ പ്രസിഡന്റിന് കത്തയച്ചു. അതേസമയം കൗൺസിൽ കത്തയയ്ക്കാൻ വൈകിയതിൽ പ്രതിഷേധം ശക്തമാണ്
വോളി അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ എട്ടിന് ചേർന്ന സ്പോട്സ് കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഈ ആവശ്യമുന്നയിച്ച് അസോസിയേഷന് കത്തയയ്ക്കാൻ സ്പോർട്സ് കൗൺസിലിൽ ഉള്ളവർ തയാറായില്ല. ഒടുവിൽ നടപടി വൈകുന്നതിനെതിരെ എതിരഭിപ്രായം ഉയർന്നതോടെയാണ് പ്രസിഡിന്റിന് കത്തയയ്ക്കാൻ തയാറായത്.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വോളി അസോസിയേഷൻ സെക്രട്ടറിയേയും ഖജാൻജിയേയും മാറ്റിനിർത്തണമെന്ന് കഴിഞ്ഞ സർക്കാർ, സ്പോട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ അന്നത്തെ ഭരണസമിതി കത്ത് പൂഴ്ത്തി. പെരിന്തൽമണ്ണയിൽ നടന്ന ദേശീയ സബ് ജൂനിയർ വോളി ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഫെഡറേഷൻ നൽകിയ ആറു ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ബഷിറിനെതിരെയുള്ള ആരോപണം.