ജല്ലിക്കട്ടിൽ കാളകളെ പീഡിപ്പിക്കുന്നുവെന്ന ആക്ഷേപം തള്ളി തമിഴ് ഗ്രാമീണർ. ജല്ലിക്കട്ട് ഉള്ളതുകൊണ്ടാണ് കാളകളെ വളർത്തുന്നതെന്നാണ് കന്നുകാലി കർഷകരുടെ വാദം. ജല്ലിക്കട്ട് നിരോധിക്കുന്നത് പല കന്നുകാലിയിനങ്ങളുടേയും വംശനാശത്തിന് ഇടയാക്കുമെന്ന് കാളകളെ വളർത്തുന്നവർ പറയുന്നു.
ജല്ലിക്കട്ട് കേവലമൊരു വിനോദം മാത്രമല്ല തമിഴ് ജനതയ്ക്ക്. അവരുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. വംശനാശഭീഷണി നേരിടുന്ന പല കന്നുകാലി ഇനങ്ങളുടേയും നിലനിൽപ് ജല്ലിക്കെട്ടിലൂടെയാണെന്ന് ഗ്രാമീണർ ചൂണ്ടിക്കാട്ടുന്നു. ജല്ലിക്കട്ട് തടഞ്ഞാൽ കർഷകർ കാളകളെ വളർത്തുന്നത് അവസാനിപ്പിക്കും. അതോടെ പല നാടൻ കന്നുകാലി ഇനങ്ങളും നാമാവശേഷമാകും. സങ്കര ഇനം കന്നുകാലികളുടെ പാലിന് നിലവാരം കുറവാണെന്നും വാദമുണ്ട്. തമിഴ്നാടിന്റെ കാർഷിക പാരമ്പര്യം സംരക്ഷിക്കാൻ തലമുറകളായി നടത്തിവരുന്ന ജല്ലിക്കട്ട് അതേപടി നിലനിർത്തണമെന്ന് ഗ്രാമീണർ ആവശ്യപ്പെടുന്നു.
ചെന്നൈ മറീന ബീച്ചിൽ നടന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം പുകയുമ്പോഴും ജല്ലിക്കട്ടിനുള്ള ഒരുക്കവും പരിശീലനവും തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ തുടരുകയാണ്.