ജല്ലിക്കട്ടിനു സ്ഥിരമായ നിയമപ്രാബല്യം ഉറപ്പുവരുത്തുന്ന ബില്‍ തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ചു. ബില്‍ പാസാക്കാനായി വൈകിട്ട് അഞ്ചുമണിക്ക് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ജയലളിതയുടെ മരണത്തിനുശേഷം ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വമാണ് ബില്‍ സഭയുടെ മേശപ്പുറത്തുവച്ചത്. സമരക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം.കെ സഭാനടപടികള്‍ ബഹിഷ്കരിച്ചു
ഓര്‍ഡിനന്‍സിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചെങ്കിലും പാസാക്കാനായിട്ടില്ല. മേശപ്പുറത്ത് വച്ച ബില്ല് വൈകിട്ട് വീണ്ടും ചേരുന്ന സഭ, പാസാക്കികൊണ്ട് നിയമമാക്കി മാറ്റും. പിന്നീട് ഗവര്‍ണറും രാഷ്ട്രപതിയും ബില്ലില്‍ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തില്‍ ഭേദഗതിയാണു ബില്ലിലുള്ളത്.തമിഴ്നാട്ടില്‍ മാത്രമേ ഈ ഭേദഗതിയ്ക്ക്് പ്രാബല്യമുണ്ടാകൂ. എന്നാല്‍ ബില്ലില്‍ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ ഡിഎംകെ സഭ ബഹിഷ്ക്കരിച്ചു. സമരക്കാരെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
മറീനയില്‍ നിന്ന് സമരക്കാരെ പൊലിസ് നീക്കിയ നടപടിയെ രാഷ്ട്രീയമായി ഉപയോഗിയ്ക്കാനാണ് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. അതിനാല്‍ പൊലിസ് നടപടിയെ ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്വാദങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും.